സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയ്ക്ക് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റിൻ്റെ ടോയ്‌ലറ്റിലും കിടപ്പുമുറിയിലും ഒളിക്യാമറ വെച്ച സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം നടന്നത്. 30കാരനായ കരണ്‍ എന്നയാളെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തത്.
മൂന്ന് ഒളിക്യാമറയും രണ്ട് ലാപ്‌ടോപ്പും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു. യുപിഎസ്‌സി പഠനത്തിനായി നഗരത്തിലെത്തിയ പെണ്‍കുട്ടിയാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. പെണ്‍കുട്ടി നാട്ടിലേക്ക് പോകുമ്പോഴെല്ലാം ഫ്‌ളാറ്റിൻ്റെ താക്കോല്‍ ഉടമയെ ഏല്‍പ്പിക്കുമായിരുന്നു.
ഫ്‌ളാറ്റിൻ്റെ ഇലക്ട്രിക് തകരാറുകള്‍ പരിഹരിക്കാന്‍ വീടിനുള്ളിലേക്ക് കയറണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറയുമായിരുന്നു. ഇങ്ങനെ വീടിനുള്ളില്‍ കയറിയാണ് ഇയാള്‍ ക്യാമറയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഒരു മെമ്മറി കാര്‍ഡിലാണ് ഈ ഡേറ്റ ശേഖരിച്ചിരുന്നത്.
എന്നാല്‍ ഇദ്ദേഹത്തിൻ്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി വീടുമുഴുവന്‍ അരിച്ചുപെറുക്കി. അപ്പോഴാണ് ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
വീടിനുള്ളില്‍ ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് മനസിലായതോടെ പെണ്‍കുട്ടി ഈ വിവരം പോലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണവും ശക്തമാക്കിയിട്ടുണ്ട്.