...
Home News National ഫീസടയ്ക്കാൻ മിനിറ്റുകൾ വൈകിയ ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ചു: സുപ്രീംകോടതി ഇടപെടൽ

ഫീസടയ്ക്കാൻ മിനിറ്റുകൾ വൈകിയ ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ചു: സുപ്രീംകോടതി ഇടപെടൽ

ദിവസവേതന തൊഴിലാളിയായ അതുലിൻ്റെ കുടുംബത്തിന് സമയത്തിന് പണം കണ്ടെത്താനായില്ല

186

ഐഐടി ധൻബാദിൽ ഫീസ് അടയ്ക്കാൻ മിനിറ്റുകൾ വൈകിയതിൻ്റെ പേരിൽ ദളിത് വിദ്യാർഥി അതുൽ കുമാറിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടു. ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അതുലിന് സീറ്റ് നൽകണമെന്നു നിർദേശിച്ചു. കഴിവുള്ള ചെറുപ്പക്കാരനെ അങ്ങനെ ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ജെഇഇ അഡ്വാൻസ്‌ഡ് പാസായ അതുൽ കുമാർ, ഐഐടി ധൻബാദിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ സീറ്റ് നേടിയിരുന്നു. 17,500 രൂപ ഫീസ് നാലു ദിവസത്തിനുള്ളിൽ അടയ്ക്കാൻ നിർദേശം ലഭിച്ചെങ്കിലും, ദിവസവേതന തൊഴിലാളിയായ അതുലിൻ്റെ കുടുംബത്തിന് സമയത്തിന് പണം കണ്ടെത്താനായില്ല. അവസാന ദിവസമായ ജൂൺ 24ന് വൈകുന്നേരം നാലരയോടെയാണ് പണം ലഭിച്ചത്. എന്നാൽ അതുൽ സമയം കഴിഞ്ഞതോടെ ഫീസ് അടയ്ക്കാൻ സാധിക്കാതെ പോയതോടെ സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു കുടുംബത്തിലെ അംഗമായ അതുൽ, ജെഇഇ പരീക്ഷയിൽ വിജയിച്ചിട്ടും ഫീസ് അടയ്ക്കാൻ വൈകിയതിൻ്റെ പേരിൽ സീറ്റ് നഷ്‌ടപ്പെട്ടതിനെക്കുറിച്ച് സാങ്കേതിക സാഹചര്യങ്ങളിൽ ചോദ്യം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി അത് തള്ളിക്കളഞ്ഞു.

“17000 രൂപയ്‌ക്കാണ് ഈ കുട്ടിക്ക് സീറ്റ് നഷ്‌ടമായത്. പണത്തിൻ്റെ പേരിൽ ഒരു വിദ്യാർഥിയെയും ഒഴിവാക്കാനാവില്ല,” എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ നിരീക്ഷണം. അതുലിനും മറ്റ് വിദ്യാർഥികൾക്കും തടസമില്ലാതെ പ്രവേശനം നൽകണമെന്ന് കോടതി ഐഐടി ധൻബാദിനോട് നിർദേശിക്കുകയും ആവശ്യമായിടത്ത് പുതിയ സീറ്റ് സൃഷ്‌ടിക്കണമെന്നും പറഞ്ഞു. കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അതുലിൻ്റെ രണ്ടാം ശ്രമത്തിലാണ് ജെഇഇ അഡ്വാൻസ്‌ഡ് വിജയമുണ്ടായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.