ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് ഇസ്രായേലിൽ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തി . ഗുട്ടെറസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ഈ നടപടി.
ഇസ്രായേലിനെതിരായി ഇന്നലെ നടന്ന ഇറാന്റെ മിസൈല്‍ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതില്‍ യുഎന്‍ മേധാവി പരാജയപ്പെട്ടെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
‘ഇസ്രയേലിനെതിരെ നടന്ന ഇറാന്റെ ഹീനമായ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കാന്‍ കഴിയാത്ത ആര്‍ക്കും ഇസ്രായേലിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല,’ കാറ്റ്സ് പറഞ്ഞു. ഹമാസ്, ഹിസ്ബുള്ള, ഹൂത്തികള്‍, ഇറാനില്‍ നിന്നുള്ള തീവ്രവാദികള്‍, ബലാത്സംഗികള്‍, കൊലപാതകികള്‍ എന്നിവര്‍ക്ക് പിന്തുണ നല്കുന്ന ഒരു സെക്രട്ടറി ജനറല്‍ യുഎന്‍ ചരിത്രത്തിലെ കളങ്കമായി ഓര്‍മ്മിക്കപ്പെടുമെന്നും കാറ്റ്സ് പ്രതികരിച്ചു.
”മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിൽ സംഘര്‍ഷം രൂക്ഷമായതിന് ശേഷം വര്‍ദ്ധിക്കുന്നതിനെ ഞാന്‍ അപലപിക്കുന്നു. ഇത് നിര്‍ത്തണം. ഞങ്ങള്‍ക്ക് തീര്‍ത്തും വെടിനിര്‍ത്തല്‍ ആവശ്യമാണ്,’ ടെല്‍ അവീവിലേക്ക് ഇറാന് ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ഗുട്ടെറസ് എക്സില്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു .
ഇതോടൊപ്പം, ലെബനന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും യുഎന്‍ മേധാവി പറഞ്ഞു.



