ബാഗേശ്വരിലെ (കുമയോൺ ഹിമാലയം) 6500 അടി ഉയരത്തിലുള്ള പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയ സംഭവം വന്യജീവി ഗവേഷകർക്കിടയിൽ ചർച്ചയാകുന്നു. സാധാരണയായി ചൂടുള്ള സമതല പ്രദേശങ്ങളിലും 1,600 അടി വരെ ഉയരത്തിലുള്ള വനപ്രദേശങ്ങളിലും മാത്രമാണ് മയിലുകൾ കണ്ടു വരാറുള്ളത്. അതിനാൽ ഇത്തരത്തിൽ ഉയർന്ന പ്രദേശങ്ങളിൽ അവയുടെ സാന്നിധ്യം അന്വേഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ട് മാസം മുമ്പാണ് കഫ്ലിഗെയർ പ്രദേശത്ത്, 5200 അടി ഉയരത്തിൽ, ആദ്യം മയിലിനെ പ്രദേശവാസികൾ കണ്ടത്. ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചതോടെ അവിടെ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. നിരീക്ഷണ ഫലമായി, 6500 അടി ഉയരത്തിൽ മയിലുകളുടെ സാന്നിധ്യത്തിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചു.
“ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ, അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കാൻ കൂടുതൽ പഠനം ആവശ്യമുണ്ട്,” ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ബി. എസ്. അധികാരി പറഞ്ഞു. “മയിലുകൾ സമതലങ്ങളിലും താഴ്ന്ന വനപ്രദേശങ്ങളിലുമാണ് സാധാരണ കാണപ്പെടുന്നത്. ഇവ പർവതപ്രദേശങ്ങളിലെത്തിയത് കാലാവസ്ഥാ മാറ്റത്തിന്റെയോ പാരിസ്ഥിതിക പരിണാമങ്ങളുടെയോ സൂചനയായി കാണാമെന്നും, ഇത് കൂടുതൽ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക മാറ്റങ്ങളും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും കുടിയേറ്റവും എങ്ങനെയെല്ലാം ബാധിക്കുമെന്നതിന് മയിലുകളുടെ സാന്നിധ്യം സൂചകമാകുന്നുവെന്നതാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.