സ്റ്റോക്‌ഹോം: ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളൾക്ക് ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിദാന്‍ക്യോയ്ക്ക് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. ഹിബാകുഷ എന്നും അറിയപ്പെടുന്നു.
അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ കാമ്പെയിനുകള്‍ സൃഷ്ടിച്ചും ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്ക് എതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്‌ടിക്കാനും ഏകീകരിക്കാനും ഹിബാകുഷ വലിയ പങ്കുവഹിച്ചെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.
ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്‌ടങ്ങളും കഷ്‌ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും ഹിബാകുഷ ആഗോളതലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു.