മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അപമാനവും മാനസികപീഡനവും ആത്മഹത്യാപ്രേരണാക്കുറ്റമാകുമോ എന്ന ചോദ്യത്തിന് കൃത്യമായ നിരീക്ഷണവുമായി സുപ്രീം കോടതി. അങ്ങിനെയുള്ള കാരണം കൊണ്ട് മാത്രം ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
വി.ആർ.എസ്. അഥവാ സ്വയം വിരമിക്കല്‍ എടുക്കാൻ നിർബന്ധിച്ചതിനാല്‍ ജീവനക്കാരൻ ആത്മഹത്യ ചെയ്തു എന്ന കേസില്‍ മൂന്ന് മേലുദ്യോഗസ്ഥരുടെപേരിലെ കേസ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഈ കാര്യം വ്യക്തമാക്കിയത്.
വളരെ പ്രശസ്തമായ സ്വകാര്യകമ്പനിയില്‍ 23 വർഷം ജോലിചെയ്ത സെയില്‍സ്മാൻ രാജീവ് ജെയിൻ ലഖ്നൗവിലെ ഹോട്ടല്‍മുറിയില്‍ 2006-ല്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി നിരീക്ഷണം. മേലുദ്യോഗസ്ഥരുടെ പീഡനമാണ് രാജീവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മേലുദ്യോഗസ്ഥർ ഹോട്ടലില്‍ വിളിച്ചുചേർത്ത സെയില്‍സ്മാൻമാരുടെ യോഗത്തില്‍ രാജീവ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ വി.ആർ.എസിന് നിർബന്ധിച്ചെന്നാണ് പരാതി. അതേദിവസം ഹോട്ടലിലെ മുറിയില്‍ രാജീവ് ആത്മഹത്യചെയ്യുകയായിരുന്നു.എന്നാല്‍, അപമാനിക്കലും മാനസികമായി പീഡിപ്പിക്കലും മാത്രം ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.