ആഗോള തലത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന 700 ദശലക്ഷം പേരുടെ ജീവിതമാനത്തെ മെച്ചപ്പെടുത്താൻ മൂന്ന് പതിറ്റാണ്ട് എങ്കിലും ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. യുദ്ധങ്ങളും കടവും കാലാവസ്ഥാ പ്രതിസന്ധികളും മഹാമാരികളും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയതായും 2030 ഓടെ ദാരിദ്ര്യത്തിനും പരിഹാരം കാണുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് വലിയ വെല്ലുവിളി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദാരിദ്ര്യ നിരക്ക് കുറയാത്ത സാഹചര്യത്തിൽ 1990ൽ ആഗോള തലത്തിൽ 38 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക്, ചൈനയിലെ അതിവേഗ വളർച്ചയെ തുടർന്ന് 2024ൽ 8.5 ശതമാനമായി കുറഞ്ഞു. എന്നാൽ 2019നുശേഷം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2030ഓടെ ഈ നിരക്ക് 7.3 ശതമാനമായിരിക്കുമെന്നാണ് റിപ്പോർട്ടിലെ കണക്ക്.
പതിറ്റാണ്ടുകളായുള്ള മുന്നേറ്റങ്ങൾക്ക് ശേഷം ലോകം ദാരിദ്ര്യത്തിനെതിരെ തിരിച്ചടി നേരിടുകയാണ്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, മഹാമാരി, ഉയർന്ന കടം, സംഘർഷങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി എന്നിവ ഇതിന് കാരണം. സാധാരണ രീതികൾക്ക് ഇനിമുതൽ ഫലം കാണില്ലെന്നും പുതിയ പദ്ധതികൾ അനിവാര്യമാണെന്നും ലോകബാങ്ക് സീനിയർ മാനേജിങ് ഡയറക്ടർ ആക്സൽ വാൻ ട്രോട്ട്‌സെൻബർഗ് പറഞ്ഞു.
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ദാരിദ്ര്യ പരിധി കവിഞ്ഞു പ്രതിദിന വരുമാനം 6.85 യുഎസ് ഡോളർ (575 രൂപ) എന്ന നിലയിലേക്കെത്താൻ ഒരു നൂറ്റാണ്ട് എങ്കിലും ആവശ്യമായേക്കും. ഇപ്പോഴുള്ള കണക്കു പ്രകാരം, ആഗോള തലത്തിൽ 350 കോടി ആളുകൾ ദാരിദ്ര്യ പരിധിക്കു താഴെയുള്ളവരാണ്, ഇത് ലോകജനസംഖ്യയുടെ പകുതിയോളം വരും. 1990 മുതൽ ദാരിദ്ര്യ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
അസമത്വം ഇല്ലാതാക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യവും വെല്ലുവിളി നേരിടുകയാണ്. സാമ്പത്തീക അസമത്വം കൂടിയ 66 രാജ്യങ്ങളുടെ എണ്ണം 49ലേക്കു കുറഞ്ഞെങ്കിലും, ഇതിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.