ആത്മീയ ആചാര്യൻ എന്ന പേരിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ നിന്ന് കൂടുതൽ പേരെ കാണാതായതായി തമിഴ്‌നാട് പോലീസിന്റെ റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നത്.
അന്വേഷണത്തിന് തുടർച്ചയായി സുപ്രീം കോടതിയില്‍ തമിഴ്‌നാട് പോലീസ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. സ്ഥാപനത്തിൽ നിന്നും നിന്നും കാണാതായി എന്നു പരാതിലഭിച്ച പലരെയും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു . ഫൗണ്ടേഷനിലേക്ക് ധ്യാനത്തിന്റെയും മറ്റും പേരിൽ വിവിധ കോഴ്‌സുകൾക്കായി എത്തി പിന്നീട് കാണാതായവരെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോർട്ടിലുണ്ട്.
അതേസമയം, ശ്മശാനനിർമ്മണത്തിനെതിരെ പ്രദേശവാസി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തികേയന്‍ സമർപ്പിച്ച റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ പോലീസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പറയുന്നു.
അവയിൽ അഞ്ചു കേസുകള്‍ തുടര്‍നടപടി ഒഴിവാക്കി അവസാനിപ്പിച്ചതായും ബാക്കിയുള്ള കേസില്‍ ഇപ്പോഴും അന്വേഷണം തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു . ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഇതോടൊപ്പം പോക്സോ കേസിന്റെ വിശദാംശങ്ങളും ഡല്‍ഹിയിലെ സാകേത് പോലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയെ കുറിച്ചും പരാമര്‍ശമുണ്ട്.
നേരത്തെ ഇഷ ഫൗണ്ടേഷനെതിരെ ഫയല്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ തമിഴ്നാട് പോലീസിനോട് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. എന്നാൽ ഈ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിക്കെതിരെയാണ് ഇപ്പോൾ പൊലീസ് എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചത്.