കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെയുള്ള കൈക്കൂലി പരാതി വ്യാജമെന്ന് സംശയം ഉയരുന്നു . പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പരാതി നൽകിയ പ്രശാന്തൻ്റെ ഒപ്പ് വ്യത്യസ്തമാണ് . പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണ്.
പക്ഷെ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. അതിനിടെ നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റിയിട്ടുണ്ട് . റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വകുപ്പിൽ നടക്കുന്ന അന്വേഷണത്തിൻ്റെ ചുമതല ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് കൈമാറി.
അതേസമയം, നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് ജില്ല കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു . പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും സംഘാടകർ സ്റ്റാഫ് കൗൺസിലണെന്നും അദ്ദേഹം പറഞ്ഞു.