മലയാള വാർത്താ മാധ്യമ പ്രവർത്തകർക്കെതിരെ വിമർശനവുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർ വിമർശനത്തിന് അതീതരാണോ എന്ന് പരിശോധിക്കപ്പെടണമെന്നും മാധ്യമങ്ങൾ വിവാദങ്ങളുടെ പുറകെ പോകുമ്പോൾ വസ്തുതകൾ പുറന്തള്ളപ്പെടുന്നുണ്ടെന്നും കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വികസനവുമായി ബന്ധപ്പെട്ട വാർത്തകൾ മലയാളം മാധ്യമങ്ങൾ കാണുന്നില്ലെന്ന ആക്ഷേപം പരിശോധിക്കണം. എല്ലാവരെയും വിമർശിക്കാൻ വ്യഗ്രതപ്പെടുമ്പോൾ അംഗീകരിക്കേണ്ടവരെ അംഗീകരിക്കാനും മനസ്സ് കാണിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി .
അതേപോലെ തന്നെ, മാധ്യമ മേഖലയെ ബാധിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മാധ്യമങ്ങളും ജനാധിപത്യ സംവിധാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും അർഥവത്തായ സംവാദങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനാധിപത്യം ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സമൂഹത്തെ ശരിയായ രീതിയിൽ പുനർനിർമിക്കാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്. നാടിനെ മുന്നോട്ട് നയിക്കുന്നതിൽ ആദ്യകാല മാധ്യമപ്രവർത്തകർ ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിച്ചത്. അതിനാൽ ചരിത്രം നാം മറന്നുപോകരുതെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി . ഈ കാലഘട്ടത്തിൽ നിർമിത ബുദ്ധി വാർത്തകളെ നിയന്ത്രിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ മാറുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.