വിവാഹത്തിന് ജോലി ചെയ്യുന്ന ജീവനക്കാരന് ഒരു ദിവസത്തെ മാത്രം അവധി അനുവദിച്ച ബ്രിട്ടീഷ് മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒ ലൗറെൻ ടിക്നെറിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നു. ജീവിതത്തിലെ പ്രാധാന്യമുള്ള അവസരത്തിന് വെറും ഒരു ദിവസത്തെ അവധിയെന്നത് സംവേദനശൂന്യമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.
രണ്ടുദിവസത്തെ അവധിയാണ് ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്, എന്നാൽ സിഇഒ അത് ഒരു ദിവസമായി ചുരുക്കുകയായിരുന്നു. ഈ തീരുമാനം സംബന്ധിച്ച വിവരങ്ങൾ ലൗറെൻ ടിക്നെർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്.
ജീവനക്കാരൻ നേരത്തെ തന്നെ രണ്ടര ആഴ്ചയുടെ അവധി എടുത്തിരുന്നതുകൊണ്ട്, പകരം ആളെ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഇഒയുടെ തീരുമാനം. ആ സമയത്ത് കമ്പനിയുടെ ടീമിന് നിർണായകമായ ഡെഡ്ലൈനുണ്ടായിരുന്നതായും അവധി അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു താനെന്നും ലൗറെൻ വ്യക്തമാക്കി.
എന്നാൽ, ഇത് തള്ളിക്കൊണ്ട് പലരും സിഇഒക്കെതിരെ രംഗത്തെത്തി. “രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ പ്രവർത്തിക്കാൻ കഴിയാത്ത ഒരു ടീമിനുണ്ടെങ്കിൽ, അത് മാനേജ്മെന്റിന്റെ വീഴ്ചയാണ്” എന്ന തരത്തിലുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
അതിനോട് പ്രതികരിച്ചുകൊണ്ട്, ജീവനക്കാർക്ക് ഫ്ലെക്സിബിൾ ടൈമിംഗ് നൽകുന്ന സ്ഥാപനമാണ് തങ്ങളുടെതെന്നും, അവർക്കിഷ്ടമുള്ള സമയത്ത് അവധി എടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സിഇഒ വിശദീകരിച്ചു. എന്നാൽ, ‘പകരം ജീവനക്കാരനെ കണ്ടെത്തുക മാനേജരുടെ ഉത്തരവാദിത്വമാണ്’ എന്ന കമന്റുകളും ഇതിനോടൊപ്പം ശക്തമായി ഉയർന്നുവന്നു.