അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ സ്വർണവില സർവകാല റെക്കോർഡിലാണ് ഉള്ളത് . 2,752 ഡോളറും മറികടന്ന് കുതിക്കുന്ന വില അധികം വൈകാതെ തന്നെ 3,000 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിച്ചില്ലെങ്കിൽ ഈ വർഷം ഡിസംബറോടെ അത് സംഭവിക്കുമെന്നാണ് വിലയിരുത്തലുകൾ.
പ്രധാന ഇക്വിറ്റി മാർക്കറ്റുകളിലെ ചാഞ്ചാട്ടങ്ങളും ക്രിപ്റ്റോ കറൻസിയുടെ മൂല്യമിടിയുന്നതും സ്വർണ വില കൂടുന്നതിന് മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു. ഇസ്രായേൽ നടത്തുന്ന ലെബനൻ, പലസ്തീൻ ആക്രമണവും ഇറാനെതിരെയുള്ള യുദ്ധ ഭീഷണിയും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.
അടുത്തുതന്നെ പോകുന്ന അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പും സ്വർണ വിലയുടെ കുതിപ്പിന് പ്രധാന കാരണമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കുട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകവ്യാപകമായി കൂടുന്ന സ്വർണത്തിൻ്റെ ഡിമാൻ്റ് ഇവിടെ കേരളത്തിലും വില വർധനവിന് കാരണമായിട്ടുണ്ട്.
ഇപ്പോൾ ഒരു പവൻ സ്വർണത്തിൻ്റെ വില 58,720 രൂപ. കേരളത്തിൽ ഇന്നും സ്വർണ വില കൂടി പവന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗ്രാമിന് 40 രൂപയും വർധിച്ച് വില 7300 രൂപയിൽ എത്തി. അവസാന ഒമ്പത് വർഷത്തിനിടെ കൂടിയത് 40,000 രൂപയാണെന്ന് കണക്കുകൾ പറയുന്നു.
2015 ആഗസ്റ്റ് ആറിനായിരുന്നു അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവന് ഉണ്ടായിരുന്നത് . എന്നാൽ 2024 ൽ മാത്രം 32 ശതമാനത്തിലധികം വില കൂടിയതായും കണക്കുകൾ പറയുന്നു . എട്ടുമാസം കൊണ്ട് 13,200 രൂപയാണ് കൂടിയത്. 2024 ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.