സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പ്രതിഷേധവുമായി പി.ഡി.പി പ്രവർത്തകർ . ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളർത്തുന്നതില്‍ അബ്ദുള്‍നാസർ മഅദനി പ്രധാന പങ്കുവഹിച്ചതായി പി ജയരാജൻ പുസ്തകത്തില്‍ പറഞ്ഞിരുന്നു.
മഅദനി രൂപം നൽകിയ ഐ.എസ്.എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. പൂന്തുറ കലാപത്തില്‍ ഐ.എസ്.എസിനും ആർ.എസ്.എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജൻ വിശദീകരിക്കുന്നുണ്ട്.
ഇന്ന് വൈകീട്ട് കോഴിക്കോട് എൻ.ജി.ഒ.യൂണിയൻ ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ജയരാജന്റെ പുസ്തകം പ്രകാശനംചെയ്തത്. പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു പ്രതിഷേധം നടന്നത്. മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം.
മഅദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്കർ ഇ-ത്വയ്ബ ദക്ഷിണേന്ത്യൻ കമാൻഡറായി മാറിയ തടിയന്റവിട നസീർ തീവ്രവാദത്തിലേക്ക് എത്തിയത്. കോയമ്പത്തൂർ സ്ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജൻ പുസ്തകത്തില്‍ പറയുന്നു.
മഅദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജൻ പറഞ്ഞു . മഅദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മഅദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്.
മഅദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.























