...
Home News National കൊലപാതക കേസിന് ‘സാക്ഷി’യില്ല; ചുരുളഴിച്ചത് ഈച്ചകൾ

കൊലപാതക കേസിന് ‘സാക്ഷി’യില്ല; ചുരുളഴിച്ചത് ഈച്ചകൾ

കൊലപാതകി ആരാണെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല നിർണ്ണായകമായ തെളിവുകളും നൽകിയത് ഒരു കൂട്ടം ഈച്ചകളാണ്

212

കൊലപാതകകേസിൻ്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ച് ഈച്ചകൾ. തെളിവുകൾ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിയ പൊലീസിന് കൊലപാതകി ആരാണെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല നിർണ്ണായകമായ തെളിവുകളും നൽകിയത് ഒരു കൂട്ടം ഈച്ചകളാണ്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.

പോലീസ് പറയുന്ന സംഭവമിങ്ങനെ:

ഒക്‌ടോബർ 31ന് രാവിലെ മധ്യപ്രദേശിലെ ജബൽപൂരിലെ വയലിൽ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയിൽ അത് ഒരു ദിവസം മുമ്പ് കാണാതായതായ മനോജ് താക്കൂർ എന്ന 26 കാരൻ്റെതാണെന്ന് തിരിച്ചറിഞ്ഞു. ഒക്‌ടോബർ 30ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുന്ന മനോജിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. പിന്നീട് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചില്ല. പിറ്റേന്ന് നേരം പുലർന്നിട്ടും മനോജ് തിരികെ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.

പിറ്റേന്ന് രാവിലെയാണ് മനോജ് താക്കൂറിൻ്റെ മൃതദേഹം വയലിൽ കണ്ടെത്തിയത്. ഇയാളെ അവസാനമായി അദ്ദേഹത്തിൻ്റെ അനന്തരവൻ ധരം സിംഗിനൊപ്പം കണ്ടിരുന്നു എന്ന നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അയാളെ വിശദമായി ചോദ്യം ചെയ്‌തു. എന്നാൽ, അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്തിയപ്പോൾ മോഷണശ്രമം നടന്നതിൻ്റെ തെളിവുകൾ ഒന്നും ഉണ്ടായിരുന്നുമില്ല. ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാരും സ്ഥിരീകരിച്ചു.

സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്‌തതിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും ധരം സിംഗിനെ ചോദ്യംചെയ്യാൻ തീരുമാനിച്ചു. ഇവിടെയാണ് വഴിത്തിരിവ് ഉണ്ടായത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ശാന്തനായി കാണപ്പെട്ട അയാളെ ഈച്ചകൾ വട്ടമിടുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. ചോദ്യം ചെയ്യലിൽ ഉടനീളം തന്നിൽ നിന്ന് ഈച്ചകളെ അകറ്റാൻ പാടുപെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പയസിക്ക് സംശയം തോന്നി. ഒടുവിൽ, ഷർട്ട് അഴിച്ച് പൊലീസിന് കൈമാറാൻ ആവശ്യപ്പെട്ടു. തുടർന്ന് അത് ഫോറൻസിക് പരിശോധനക്ക് അയച്ചു.

ഫൊറൻസിക് പരിശോധനയിൽ ഷർട്ടിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തവിധം പറ്റിപ്പിടിച്ചിരുന്ന മനുഷ്യരക്തം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിൽക്കക്കള്ളിയില്ലാതെ 19 വയസുകാരൻ കുറ്റം സമ്മതിച്ചു.

അന്നേദിവസം മദ്യപിക്കുന്നതിനിടയിൽ മദ്യത്തിനും ഭക്ഷണത്തിനും താൻ ന്യായമായി വിഹിതം നൽകിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്നും അതിൽ ദേഷ്യം കയറിയ താൻ മദ്യലഹരിയിൽ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുക ആയിരുന്നു എന്നും ധരം ഒടുവിൽ പൊലീസിനോട് കുറ്റസമ്മതം നടത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.