ന്യൂഡൽഹി: കുപ്രസിദ്ധ അധോലക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അൻമോൽ ബിഷ്ണോയി അമേരിക്കയിൽ അറസ്റ്റിലായി. അമ്പതുകാരനായ അൻമോൽ തിങ്കളാഴ്‌ച വൈകിട്ട് അറസ്റ്റിലായതായാണ് വിവരം. ഈ മാസമാദ്യം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ അധികൃതർ അന്വേഷിക്കുന്ന വ്യക്തിയാണ് അൻമോൽ. കൂടാതെ, എൻസിപി നേതാവ് ബാബ സിദ്ദിഖി വധം, നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇദ്ദേഹത്തെ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
ഈ മാസം ആദ്യം തന്നെ ഇയാളെ യുഎസിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് അൻമോൽ. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്ണോയിക്കെതിരെ ഇൻ്റെർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിരുന്നു.
ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ അധോലോക സംഘത്തിൻ്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അന്‍മോല്‍ ബിഷ്‌ണോയ് ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബാബ സിദ്ദിഖിയുടെ കൊലപാതകം അടക്കം ഈ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുടെ എല്ലാം സൂത്രധാരന്‍ അന്‍മോലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



