മരുന്നുകളും മറ്റ് പാഴ്സലുകളും ഡ്രോണുകൾ വഴി വിതരണം ചെയ്യുന്നതിനുള്ള സേവനം ദുബായിൽ ആരംഭിച്ചു. സാധനങ്ങൾ ഡ്രോണുകൾ വഴി വിതരണം ചെയ്യുന്നതിനുള്ള ആദ്യ ലൈസൻസാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA) കീറ്റ ഡ്രോൺ കമ്പനിയ്ക്ക് അനുവദിച്ചത്. ദുബായ് സിലിക്കൺ ഓയാസിസിൽ ആദ്യ ഘട്ടത്തിൽ ആറു ഡ്രോണുകൾ ഉപയോഗിച്ച് വിതരണ സേവനം ആരംഭിക്കും.
ചൊവ്വാഴ്ച ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി കീറ്റ ഡ്രോൺ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഡ്രോണുകൾ, പറക്കും ടാക്സികൾ തുടങ്ങിയ ശൈലികളിലേക്ക് ദുബായും അബുദബിയും പ്രഥമമായി ചുവടുവയ്ക്കുകയാണ്. റോച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഫക്കീ സർവകലാശാല ആശുപത്രി, അമേരിക്കാനാ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കീറ്റോ ഡ്രോൺ പദ്ധതി നടപ്പിലാക്കുന്നത്.
ഡ്രോൺ സേവനത്തിലൂടെ ആദ്യ സാധനങ്ങൾ ഓർഡർ ചെയ്തത് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ്.
ഡിജിറ്റ് സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. വൈവിധ്യമാർന്ന ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ വ്യോമമേഖലയിൽ പ്രയോജനപ്പെടുത്തുന്നതായും ദുബായിയെ ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കുക ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2030ഓടെ ദുബായിലെ വിതരണ സംവിധാനത്തിന്റെ 30% ഡ്രോണുകൾ വഴി നടക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി പറഞ്ഞു. സ്മാർട് മൊബിലിറ്റിയിൽ ദുബായ് എല്ലായ്പ്പോഴും മുന്നിലാണ്. എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലും അടുത്ത കാലത്ത് തന്നെ ഡ്രോൺ ഡെലിവറി സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



