തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ശ്രീതുവിൻ്റെ സഹോദരൻ ഹരികുമാറിനെ റൂറൽ പോലീസ് സൂപ്രണ്ട് കെഎസ് സുദർശൻ കൂടുതൽ ചോദ്യം ചെയ്‌തു. കേസിൽ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്നും എസ്‌പി പറഞ്ഞു.
ഫോൺ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും വാട്‍സ് ആപ്പ് സന്ദേശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി.
ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും നഷ്‌ടമായ വാട്‍സ് ആപ്പ് ചാറ്റുകൾ തിരിച്ചെടുക്കുമെന്ന് എസ്‌പി കൂട്ടിച്ചേർത്തു. ഹരികുമാറിനെ കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കാൻ ആണ് പോലീസിൻ്റെ തീരുമാനം.
കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നുള്ളതിൽ അന്വേഷണം തുടരുകയാണ്. ഏതെങ്കിലും ആത്മീയ ആചാര്യന് പങ്കുണ്ടോ എന്നുള്ളതിൽ കൂടുതൽ അന്വേഷണം വേണം. പ്രതി ഹരികുമാർ പറഞ്ഞ കാര്യങ്ങൾ പൂർണമായി പുറത്ത് പറയുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നും എസ്‌പി പറഞ്ഞു.
കട്ടിൽ കത്തിയതിലും കുരുക്കിട്ട കയറിലും പ്രതി പറഞ്ഞ കാര്യങ്ങളിലും പരിശോധന ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളിൽ സാഹചര്യ തെളിവുകൾ കൂടി കണക്കിലെടുത്ത് അന്വേഷണം വേണം. ഹരികുമാറിൻ്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ല എന്നതിനാലാണിത്.
കേസുമായി ബന്ധപ്പെട്ട എല്ലാവരെ കുറിച്ചും സൂചനകളുണ്ടെന്ന് എസ്‌പി പറഞ്ഞു. ഹരികുമാറിനെ നിലവിൽ എസ്‌പി ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യൽ നടപടികൾ ക്യാമറയിൽ പകർത്തുകയും ചെയ്‌തു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രതി പല കാര്യങ്ങളും പറയുന്നുണ്ട്. അതെല്ലാം വിശദമായി പരിശോധിക്കണം. അമ്മ ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് ഓഫീസർ പറഞ്ഞു.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിൻ്റെയും ശ്രീജിത്തിൻ്റെയും മകള്‍ ദേവേന്ദു വ്യാഴാഴ്‌ചയാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണ് നാട്ടുകാരോട് വിവരം പറഞ്ഞത്. കുട്ടിയുടെ മുത്തച്ഛൻ്റെ മരണാനന്തര ചടങ്ങുകള്‍ വീട്ടില്‍ നടക്കാനിരിക്കെ ആണ് സംഭവം.























