...
Home News Kerala അനന്തു കൃഷ്‌ണൻ ഉന്നത ബന്ധങ്ങളിൽ ഒളിച്ചുകളിക്കുന്നു; നേതാക്കളുമായുള്ള ബന്ധങ്ങളിൽ മറുപടിയില്ല, പണം പോയത് എവിടേക്ക്?

അനന്തു കൃഷ്‌ണൻ ഉന്നത ബന്ധങ്ങളിൽ ഒളിച്ചുകളിക്കുന്നു; നേതാക്കളുമായുള്ള ബന്ധങ്ങളിൽ മറുപടിയില്ല, പണം പോയത് എവിടേക്ക്?

പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു

223

പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നൽകാൻ പണം വാങ്ങി നടത്തിയ തട്ടിപ്പിലെ ഉന്നതബന്ധങ്ങളിൽ ഒളിച്ചു കളിച്ച് മുഖ്യപ്രതി അനന്തു കൃഷ്‌ണൻ. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അനന്തു കൃഷ്‌ണൻ കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. കൂടുതൽ തെളിവുകൾ സമാഹരിച്ച ശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാപകമായി പണം പിരിച്ചുവെന്ന കാര്യം സമ്മതിച്ച അനന്തു പക്ഷേ, പണം ചിലവായി പോയ വഴികളെ കുറിച്ചും വ്യക്തമായ മറുപടി നൽകിയില്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

അനന്തുവിൻ്റെ അക്കൗണ്ടന്റിനെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. നിലവിൽ അനന്തുവിൻ്റെ ജീവനക്കാരിൽ പലരും ഒളിവിലാണ്. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് വെള്ളിയാഴ്‌ച തെളിവെടുക്കും.

അതേസമയം, പാകുതി വില തട്ടിപ്പ് കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സാമ്പത്തിക തട്ടിപ്പിന്‍റെ വ്യാപ്‌തി അനുനിമിഷം വര്‍ധിക്കുമ്പോഴും തട്ടിപ്പുമായി ബന്ധമില്ലെന്ന് പറഞ്ഞൊഴിയാനാണ് മുഖ്യപ്രതി അനന്തുഷ്‌ണന്‌ ഒപ്പം പ്രവര്‍ത്തിച്ച രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരെല്ലാം ശ്രമിക്കുന്നത്. തട്ടിപ്പിന്‍റെ ഇരയാണ് താനെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്‌ണന്‍ അവകാശപ്പെട്ടപ്പോള്‍ രാധാകൃഷ്‌ണനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉയര്‍ത്തി.

കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ പ്രതിയായതിന് പിന്നാലെ ലാലി വിന്‍സെന്‍റ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തുകയായിരുന്നു. ലാലിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമാണെന്ന നിരീക്ഷണം പങ്കുവച്ച കോടതി വിശദമായ വാദം കേള്‍ക്കും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരുടെ എന്‍ജിഒകളിലൂടെ അനന്തു പിരിച്ച പണം പോയിട്ടുണ്ടെന്നും സായി ഗ്രാമത്തിന്‍റെ മേധാവി അനന്തകുമാര്‍ ഉള്‍പ്പെടെയുളളളവര്‍ തട്ടിപ്പില്‍ മറുപടി പറയണമെന്നും ലാലി ആവശ്യപ്പെട്ടു.

തട്ടിപ്പിനെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ അനന്തുകൃഷ്‌ണൻ നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജി വച്ചിരുന്നാണ് അനന്തകുമാറിന്‍റെ മറുപടി. കേസില്‍ പ്രതി സ്ഥാനത്തുളള എന്‍ജിഒ കോണ്‍ഫഡറേഷന്‍റെ മറ്റു ഭാരവാഹികളും ഇതേ വാദം പറഞ്ഞ് ഒഴിയാനാണ് ശ്രമിക്കുന്നതെങ്കിലും തട്ടിപ്പ് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ എന്തുകൊണ്ട് നിയമ നടപടികള്‍ക്ക് തുനിഞ്ഞില്ലെന്ന ചോദ്യത്തിന് മിക്കവര്‍ക്കും വ്യക്തമായ മറുപടിയില്ല.

അനന്തകുമാര്‍ വഴിയാണ് അനന്തു കൃഷ്‌ണനെ പരിചയപ്പെട്ടതെന്നും സംഘടന പണപ്പിരിവ് തുടങ്ങിയപ്പോള്‍ പിന്‍മാറിയെന്നുമുളള വാദമാണ് സംഘടനയുടെ ഉപദേശകനായിരുന്ന വിരമിച്ച ഹൈക്കോടതി ജഡ്‌ജി സിഎന്‍ രാമചന്ദ്രന്‍ നായരും ഉയര്‍ത്തുന്നത്. താനും തന്‍റെ സംഘടനയും തട്ടിപ്പിന്‍റെ ഇരകളാണെന്ന് പറഞ്ഞ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്‌ണന്‍ പക്ഷേ തട്ടിപ്പിലൂടെ നഷ്‌ടപ്പെട്ട പണത്തിന്‍റെയോ ഇനി ഉപഭോക്താക്കള്‍ക്ക് നല്‍കാനുളള പണത്തിന്‍റെയോ കൃത്യമായ കണക്ക് പങ്കുവയ്ക്കാന്‍ തയാറായില്ല എന്നതാണ് ഗൗരവതരമായ കാര്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.