...
Home News Kerala ‘ധന ഞെരുക്കത്തിൽ ബജറ്റ്’; നികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ കൂട്ടിയുമില്ല

‘ധന ഞെരുക്കത്തിൽ ബജറ്റ്’; നികുതി കുത്തനെ കൂട്ടി, ക്ഷേമ പെൻഷൻ കൂട്ടിയുമില്ല

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് കെഎൻ ബാല​ഗോപാൽ

244

ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിൻ്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു.

ബാലഗോപാലിൻ്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ്. ക്ഷേമ പെൻഷനിൽ യാതൊരു വർധനയുമില്ല. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ.

നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഏഴ് കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു. റീബിൽഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചു. നികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിൻ്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തില്‍ ആകെ 1202 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കേന്ദ്രബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റില്‍ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിര്‍ണായകമായിരുന്നു.

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്.

സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിൻ്റെ തുടക്കത്തിൽ തന്നെ കെഎൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല എന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്‌പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്‌പ മുൻകാല പ്രാബല്യത്തോടെ ആണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.