മലപ്പുറം: പകുതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പ്രതി. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ സിഎൻ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ഒന്നാം പ്രതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ കുമാർ. വലമ്പൂർ സ്വദേശി ഡാനിമോൻ്റ പരാതിയിലാണ് കേസെടുത്തത്. മലപ്പുറം ജില്ലയില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിവരം.
കസ്റ്റഡിയിലുള്ള അനന്തുകൃഷ്‌ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. പകുതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് രണ്ട് കോടി സായി ഗ്രാമം ഗോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന് നൽകിയെന്ന് അനന്തു നേരത്തെ മൊഴി നൽകിയിരുന്നു.
തെളിവെടുപ്പിനിടെ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും അനന്തു ആവർത്തിച്ചു. രാഷ്ട്രീയക്കാർക്കും പണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കെല്ലാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിൻ്റ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും ആനന്ദകുമാറിന് പണം നൽകിയെന്നത് വ്യക്തമായെന്ന് അന്വേഷണ സംഘം അറിയിച്ചു.
തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും
സാമ്പത്തിക തട്ടിപ്പിനായി തട്ടിക്കൂട്ട് കമ്പനികളും കൂട്ടായ്‌മകളും അനന്തുകൃഷ്‌ണന്‍ രൂപീകരിച്ചിരുന്നു. കൊച്ചി ഗിരിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ ബീ എന്ന ലിമിറ്റഡ് ലയബലിറ്റി പാര്‍ട്ട്നര്‍ ഷിപ്പ് കമ്പനിയാണ് ഇതില്‍ പ്രധാനം.
ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന മൂലധനമായി രേഖകളില്‍ കാട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന്‍റെ മറവില്‍ മാത്രം കോടികള്‍ അനന്തുകൃഷ്‌ണന്‍ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസിൻ്റെ അനുമാനം. അനന്തുകൃഷ്‌ണന്‍റെ അറസ്റ്റിന് പിന്നാലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്.