ആലപ്പുഴ: അമ്മയുടെ സുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊന്ന കേസിൽ പ്രതിയായ കിരണിൻ്റ നീക്കങ്ങൾ സംശയം തോന്നാത്ത രീതിയിൽ. ദിനേശൻ്റ മൃതദേഹം പാടത്തു നിന്നും കണ്ടെത്തിയവരുടെ കൂട്ടത്തിൽ പ്രതി ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിലും ശവസംസ്‌കാര ചടങ്ങുകളിലും മുൻനിരയിൽ തന്നെ നിന്ന പ്രതി മരണപ്പെട്ടയാൾ പാവമായിരുന്നു എന്നാണ് നാട്ടുകാരോട് പറഞ്ഞത്.
അമ്മയുമായി മരിച്ച ദിനേശനുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കിരണിനൊപ്പം അച്ഛൻ കുഞ്ഞുമോനും കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് പറയുന്നു. പുന്നപ്ര സ്വദേശി ദിനേശ(50)നെ ഞായറാഴ്‌ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ദിനേശൻ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ എഴുന്നേൽക്കാതെ ഇരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റതാണ് മരണകാരണമെന്ന് മനസ്സിലായത്. തുടർ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതേസമയം കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചു.
കിരണിൻ്റെ അമ്മയുടെ സുഹൃത്താണ് കൊല്ലപ്പെട്ട ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടീലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് മാറ്റിയ മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ട് വീണ്ടും ഷോക്കടിപ്പിച്ചുവെന്നും റിപ്പോർട്ട്.