റഷ്യയിലെയും അമേരിക്കയിലെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സൗദി അറേബ്യയിൽ ഒരു സുപ്രധാന യോഗം നടത്തി. അതിൽ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിലെ ദിരിയ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്.
റഷ്യയെ ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ യുഎസ് നയത്തിലെ മാറ്റത്തിലെ ഒരു സുപ്രധാന ചുവടുവെയ്പായാണ് ഇതിനെ കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ഭാവി കൂടിക്കാഴ്ചക്ക് വഴിയൊരുക്കുക എന്നതായിരുന്നു ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.
നിലപാട് വ്യക്തമാക്കി ഉക്രെയ്ൻ
ഈ മാസം ആദ്യം ഉക്രെയ്നിനോടും റഷ്യയോടുമുള്ള തൻ്റെ നയത്തിൽ മാറ്റം വരുത്തുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്താൻ താനും പുടിനും സമ്മതിച്ചതായി പറഞ്ഞു. എന്നിരുന്നാലും, ഉക്രേനിയൻ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. കീവ് ചർച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ ആ പ്രക്രിയയുടെ ഫലം തൻ്റെ രാജ്യം അംഗീകരിക്കില്ലെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി തിങ്കളാഴ്ച വ്യക്തമാക്കി.
യുഎസ്- റഷ്യ ബന്ധത്തിലെ ദുഷ്കരമായ കാലഘട്ടം
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും പുടിൻ്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാകോവും തിങ്കളാഴ്ച രാത്രി സൗദി തലസ്ഥാനമായ റിയാദിലെത്തി. കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിക്കൊണ്ട് ചർച്ചകൾ പൂർണ്ണമായും ഉഭയകക്ഷി പരമായിരിക്കുമെന്നും ഉക്രേനിയൻ ഉദ്യോഗസ്ഥരെ ഇതിൽ ഉൾപ്പെടുത്തില്ലെന്നും ഉഷാകോവ് പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യൻ പ്രതിനിധി സംഘത്തെ കാണുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും മോശമായ അവസ്ഥയിലായിരുന്ന യുഎസ്-റഷ്യ ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ ചർച്ചകൾ.
യുദ്ധം കാരണം, അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളിലെ ഏറ്റവും മോശം അവസ്ഥയിലെത്തി. അത്തരമൊരു സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും ഒരു വഴിത്തിരിവായി മാറിയേക്കാം. ഇത് ഭാവിയിൽ ആഗോള രാഷ്ട്രീയത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകും.



