തിരുവനന്തപുരം: വനിതാ ദിനത്തിൽ വനിതകൾ നിയന്ത്രിക്കുന്ന ക്രെയിനുകളുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം ശ്രദ്ധ നേടുന്നു. രാജ്യത്ത് ആദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പെടുന്ന ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് പോർട്ടിലെ യാർഡ് ക്രെയിനുകളുടെ (സിആർഎംജി) പ്രവർത്തനം നിയന്ത്രിക്കുന്നത്.
ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. വിഴിഞ്ഞം, കോട്ടപ്പുറം, പൂവാർ സ്വദേശിനികളായ പി.പ്രിനു, എസ്.അനിഷ, എൽ.സുനിത രാജ്, ഡി.ആർ സ്റ്റെഫി റബീറ, ആർഎൻ രജിത, പി.ആശാ ലക്ഷ്‌മി, എവി ശ്രീദേവി, എൽ.കാർത്തിക, ജെ.ഡി നതാന മേരി എന്നിവരാണ് വിഴിഞ്ഞം പോർട്ടിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്ദ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. പോർട്ട് യാർഡിലെ കണ്ടയ്‌നറുകളുടെ നീക്കം ഓപ്പറേഷൻ സെൻ്റെറിലെ അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴിയാണ് നിയന്ത്രിക്കുന്നത്.
സയൻസ് ഡിഗ്രി, പി.ജി യോഗ്യതയുള്ള ഇവർ അദാനി വിഴിഞ്ഞം പോർട്ടിൽ അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്‌കിൽ ഡെവലപ്മെന്റ് സെൻ്റെറിൻ്റെ സഹകരണത്തോടെ വിദഗ്‌ദ പരിശീലനം പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്. 12 മണിക്കൂറാണ് ഷിഫ്‌റ്റ്. ആഴ്‌ചയിൽ അഞ്ചു ദിവസമാണ് ഡ്യൂട്ടി. രണ്ട് ദിവസം നൈറ്റ് ഡ്യൂട്ടിയും ഉണ്ട്.























