റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്‌ച വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 50 വയസിന് മുകളില്‍ പ്രായമുള്ള മുസ്‌ലിംങ്ങള്‍ക്ക് ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രവേശിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്‌ച പരിമിതമായ എണ്ണം ഇസ്ലാം വിശ്വാസികളെ പള്ളിയില്‍ പ്രവേശിപ്പിക്കുമെന്ന് ഇസ്രായേല്‍ പുറത്തിറക്കിയ പ്രസ്‌താവവനയില്‍ അറിയിച്ചു. വിശ്വാസികളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പള്ളിയിലേക്ക് പ്രാര്‍ത്ഥനക്കായി എത്തുന്ന വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇസ്രായേലിൻ്റെ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്ന് പലസ്‌തീൻ പ്രതികരിച്ചു.
ആര്‍ക്കൊക്കെ പ്രവേശനം ലഭിക്കുക?
55 വയസും അതിന് മുകളിലും പ്രായമുള്ള പുരുഷന്‍മാര്‍ അമ്പത് വയസിനും അതിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് അല്‍ അഖ്‌സയില്‍ പ്രവേശനം ലഭിക്കുക. പള്ളിയിലേക്ക് എത്തുന്നവര്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകണം.
ഇസ്രായേലിലെ അറബ് വംശജര്‍ക്ക് നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള മുസ്‌ലിംങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇസ്രായേല്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു. അടുത്തിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പള്ളി വളപ്പിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം ഇസ്രായേല്‍ നിയന്ത്രിച്ചിരുന്നു.
അല്‍ അഖ്‌സ പള്ളി
ജറുസലേമിലെ പഴയനഗരത്തിൻ്റെ ഹൃദയഭാഗത്ത് ജൂതന്‍മാര്‍ ഹര്‍ഹ ബൈത്ത്, ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്നതും അന്താരാഷ്ട്ര തലത്തില്‍ മുസ്‌ലിംങ്ങള്‍ അല്‍ ഹറാം അല്‍- ഷരീഫ്, നോബല്‍ സാങ്ച്വറി എന്നും വിശേഷിപ്പിക്കുന്ന കുന്നിന്‍ മുകളിലാണ് അല്‍ അഖ്‌സ സ്ഥിതി ചെയ്യുന്നത്.
മക്കയ്ക്കും മദീനയ്ക്കും ശേഷം ഇസ്ലാം മതവിശ്വാസികള്‍ പുണ്യസ്ഥലമായി കാണുന്ന പ്രദേശമാണ് അല്‍ അഖ്‌സ. ഈ സമുച്ചയം അല്‍ അഖ്‌സ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ രണ്ട് ഇസ്ലാംമത പുണ്യസ്ഥലങ്ങളുമുണ്ട്. ഡോം ഓഫ് റോക്, എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഖിബ്ലി മോസ്‌ക് എന്നും അറിയപ്പെടുന്ന അല്‍ അഖ്‌സ പള്ളി എന്നിവയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.