കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനുമായി ദേശീയ പാതകളിലെ ടോള്‍ പിരിവിന് പകരം വാര്‍ഷിക പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഘരോണ്ട, ചൊര്യാസി, നെമിലി,യുഇആര്‍-II, ദ്വാരക എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി തടസരഹിത ടോള്‍ പിരിവ് നടത്താനായെന്ന് ഗഡ്‌കരി പറഞ്ഞു. ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനവും അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനത്തിന് ആവശ്യമായ ഘടകങ്ങളെ കുറിച്ചും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. ”അതിനാല്‍ ഉപഗ്രഹാധിഷ്ടിത ടോള്‍ സംവിധാനത്തിലേക്ക് നീങ്ങുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്,” -ഗഡ്‌കരി പറഞ്ഞു. ടോള്‍ പിരിവിലെ സുതാര്യതയുമായി ബന്ധപ്പെട്ട് ലോക്‌സഭാ അംഗങ്ങളായ ദിനേശ്ഭായ് മക്വാനയും ധരംബീര്‍ സിംഗും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2008ലെ നാഷണല്‍ ഹൈവേ- ഫീസ് നിയമ പ്രകാരമാണ് ടോള്‍ നിരക്കുകള്‍ നിശ്ചയിക്കുന്നതെന്ന് ഗഡ്‌കരി പറഞ്ഞു. ഓരോ ടോള്‍ പ്ലാസയിലും ഫീസ് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ടോള്‍ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഓരോ സാമ്പത്തിക വര്‍ഷത്തേയും യൂസര്‍ ഫീസ് നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്താറുണ്ടെന്നും ഗഡ്‌കരി പറഞ്ഞു.
ഏകദേശം 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 325 ദേശീയപാത പദ്ധതികളിലായി അഡ്വാൻസ്‌ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാലോ അതിലധികമോ വരികളുള്ള ദേശീയ പാതകളില്‍ ക്രമേണ എടിഎംഎസുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.























