ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്‌ച നടക്കും. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. നൈപുണ്യ വികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു.
2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018-ലാണ് ബിജെപിയില്‍ ചേർന്നത്. ഇന്ത്യ ടുഡേ മാഗസിന്‍ 2017ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം നേടിയ നേതാവാണ് രാജീവ് ചന്ദ്രശേഖർ.
2006ൽ ജൂപ്പിറ്റർ ക്യാപിറ്റൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ ചെയർമാനായി പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍ വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് ഈ പദവി രാജിവെച്ചിരുന്നു. 1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്. ബിപിഎല്‍ ഗ്രൂപ്പിൻ്റെ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ.
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.



