തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. 2015ൽ കെഎം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്.
ലോൺ അടയ്‌ക്കുന്നത് എങ്ങനെ?
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു. ശമ്പളത്തെക്കാൾ കൂടുതൽ തുക എല്ലാ മാസവും ലോൺ അടയ്‌ക്കുന്നത് എങ്ങനെയെന്ന് മറുപടി പറയാൻ കെഎം എബ്രഹാമിനോട് ജസ്റ്റിസ് കെ ബാബു വാദത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു.
കോളേജ് പ്രൊഫസർമാരായിരുന്ന അച്ഛൻ്റെയും അമ്മയുടെയും പെൻഷൻ കിട്ടുന്ന രൂപയുടെ സഹായത്താലാണ് ലോൺ അടയ്ക്കുന്നത് എന്ന് കെഎം എബ്രഹാം കോടതിയിൽ പറഞ്ഞു. അതേസമയം കെഎം എബ്രഹാമിൻ്റെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുമ്പേ മരിച്ചു പോയിട്ടും അത് മറച്ചു വച്ചിട്ടാണ് കോടതിയിൽ കള്ളം പറഞ്ഞതെന്ന് ഹർജിക്കാരൻ വാദിച്ചു.
എബ്രഹാം നൽകിയ മൊഴി
മുംബൈ നഗരത്തിലുള്ള മൂന്ന് കോടി വില വരുന്ന ഫ്ലാറ്റും ഒരു കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാടുള്ള മില്ലെനിയം അപാർട്ട്മെന്റിൻ്റെ ലോണും ആണ് എല്ലാ മാസവും കൃത്യമായി അടയ്‌ക്കുന്നത്. എട്ട് കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്‌സ് സഹോദരൻ്റെ പേരിലായതിനാലാണ് തൻ്റെ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്താതെന്നും വിജിലൻസിന് കെഎം എബ്രഹാം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
എന്നാൽ ഈ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ഓണർഷിപ്പ് കെഎം എബ്രഹാമിൻ്റെ പേരിലാണ് എന്ന് തെളിയിക്കുന്ന ഓണർഷിപ് സർട്ടിഫിക്കറ്റ് കൊല്ലം കോർപറേഷനിൽ നിന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി. കെഎം എബ്രഹാം സ്വത്ത് വിവരം മറച്ചുവെച്ച് കളവ് പറഞ്ഞുവെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
വിവരാവകാശ നിയമപ്രകാരം രേഖകൾ
കെഎം എബ്രഹാം സർവീസിൽ പ്രവേശിച്ചത് മുതൽ നാളിതുവരെ 33 വർഷത്തിനിടയിൽ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുടെ 1968-ലെ പെരുമാറ്റച്ചട്ടം റൂൾ 16 പ്രകാരം വർഷം തോറും ചീഫ് സെക്രട്ടറിക്ക് നൽകേണ്ട 15,000 രൂപയിൽ കൂടുതൽ വരുന്ന മൂവബിൾ & ഇമ്മോവബിൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റിൽ കെഎം എബ്രഹാമിൻ്റെ ഭാര്യയുടെയും, ആശ്രിതരായ രണ്ട് മക്കളുടെയും പ്രോപ്പർട്ടിസ്റ്റേറ്റ്മെന്റ് ചീഫ് സെക്രട്ടറിക്ക് മുമ്പാകെ ഒരിക്കൽ പോലും ഫയൽ ചെയ്‌തിട്ടില്ല.
വിവരാവകാശ നിയമപ്രകാരം തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. 2015 മെയ് 25 മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഹർജിക്കാരൻ പരാതി നൽകി.
ഈ പരാതിയിന്മേൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കെഎം എബ്രഹാമിനോട് വിശദീകരണം ചോദിച്ചു. തുടർന്ന് 2015 ജൂൺ 10ന് കെഎം എബ്രഹാം ചീഫ് സെക്രട്ടറിക്ക് മുമ്പാകെ മറുപടി ഫയൽ ചെയ്‌തു. തൻ്റെ ഭാര്യ ഷേർളി എബ്രഹാമിന് ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ അല്ലാതെ മറ്റ് മൂവബിൾ & ഇമ്മോവാബിൾ പ്രോപ്പർട്ടി ഒന്നുമില്ലാത്തത് കൊണ്ടാണ് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തതെന്ന മറുപടിയാണ് കെഎം എബ്രഹാം ഫയൽ ചെയ്‌തത്.
ഭാര്യ ഷേർളിയുടെ ബാങ്ക് ലോക്കർ
പിന്നീട് നടന്ന വിജിലൻസ് അന്വേഷണത്തിൽ ഭാര്യ ഷേർളിയുടെ ബാങ്ക് ലോക്കറിൽ 100 പവൻ്റെ സ്വർണവും ലക്ഷക്കണക്കിന് രൂപയുടെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങിയതിൻ്റെയും രേഖയും ഷേർളി എബ്രഹാമിൻ്റെ ഫെഡറൽ ബാങ്ക് (നന്ദൻകോട് ബ്രാഞ്ച്) അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ ട്രാൻസാക്ഷൻ നടന്നതിൻ്റെ ഡീറ്റൈൽസ് വിജിലൻസ് കണ്ടെത്തിയതിൻ്റെ രേഖകൾ ഹർജിക്കാരൻ ഹൈക്കോടതിയിൽ ഹാജരാക്കി.
കെഎം എബ്രഹാമിൻ്റെ രണ്ട് മക്കളുടെ കല്യാണം നടത്തിയതിൽ ചെലവായ തുക ബന്ധുക്കളിൽ നിന്ന് പിരിവ് എടുത്താണ് നടത്തിയതെന്ന് കെഎം എബ്രഹാമിൻ്റെ ഭാര്യ ഷേർളി വിജിലൻസിന് നൽകിയ മൊഴി വിശ്വസിക്കാനാവില്ലെന്നും റെയിൽവേ പുറമ്പോക്കിൽ കിടക്കുന്നവർ പോലും മക്കളുടെ കല്യാണം പിരിവ് എടുത്ത് നടത്തില്ലെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
1988 മുതൽ 1994 വരെ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തത്
1988 മുതൽ 1994 വരെയുള്ള ആറ് വർഷകാലയളവിൽ കെഎം എബ്രഹാം പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ചീഫ് സെക്രെട്ടറിക്ക് ഫയൽ ചെയാത്തതിന് എതിരെ ഹർജിക്കാരൻ പരാതിയിൽ ചൂണ്ടികാട്ടിയപ്പോൾ പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാത്തത് അമേരിക്കയിൽ ഉപരിപഠനത്തിന് പോയതിനാലും ആ കാലഘട്ടത്തിൽ ഇമെയിൽ നിലവിൽ ഇല്ലാത്തതിനാലുമാണ് പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കഴിഞ്ഞില്ലന്നും ആയിരുന്നു കെഎം എബ്രഹാമിൻ്റെ മറുപടി.























