കോവിഡ് വൈറസ് ബാധയെ തുടർന്ന് നടത്തിയ ചികിത്സയ്ക്ക് ചെലവായ തുകക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് . ആലുവ സ്വദേശി എ കെ ബാബു, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന് ചികിത്സാ ചെലവായി 62,292 രൂപയും മാനസിക ബുദ്ധിമുട്ടിനും കോടതി ചെലവിനുമായി 10,000 രൂപയും 45 ദിവസത്തിനകം നൽകണം എന്നാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് കോടതിയിൽ ഹാജരായി.
പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . ഇതിന് 62,292 രൂപയാണ് ചിലവായത്. ക്യാഷ് ലെസ് സൗകര്യം ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് നിഷേധിച്ചു. നേരത്തെ ഉണ്ടായിരുന്ന COPD രോഗം മറച്ചുവെച്ചു എന്നതായിരുന്നു കാരണം പറഞ്ഞത്.
പക്ഷെ ആശുപത്രി രേഖയില്‍ രോഗിക്ക് ഹൈപ്പോതൈറോയ് ഡിസ്‌ലിപിഡീമിയ (DLP) മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലെയിം തള്ളിയതിലൂടെ കമ്പനിയുടെ സേവനത്തിൽ ഗുരുതരമായ പിഴവുണ്ടായെന്നും അത് അധാർമ്മികമാണെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. .