2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചുപേരെ കൂടി പ്രതിചേർത്ത് എൻഐഎ കുറ്റപത്രം. ഷെയ്ക്ക് ഹിദായത്തുള്ള, ഉമർ ഫാറൂഖ്, പവാസ് റഹ്‌മാൻ, ശരൺ മാരിയപ്പൻ, അബു ഹനീഫ എന്നിവരെയാണ് പ്രതി ചേർത്തത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ വിയ്യൂർ അതീവ സുരക്ഷാ ജയിലിലും, സത്യമംഗലം റിസർവ് വനത്തിലും കൂടിക്കാഴ്‌ച നടത്തിയെന്നാണ് എൻഐഎ പറയുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരവാദത്തിലും ധനസഹായത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇതുവരെ 17 പേർക്ക് എതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
2021-2022 കാലഘട്ടത്തിൽ വ്യാജ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് അഴിമതി നടത്തിയതിന് ഷെയ്ഖ് ഹിദായത്തുല്ല, ഉമർ ഫാറൂഖ് എന്നിവർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഴിമതിയിൽ നിന്ന് സമ്പാദിച്ച ഫണ്ട് കാർ ബോംബ് ആക്രമണത്തിനായി സ്ഫോടക വസ്‌തുക്കൾ ശേഖരിക്കുന്നതിനായാണ് ഉപയോഗിച്ചത്.
പവാസ് റഹ്‌മാനും ശരണും ചേർന്നാണ് തട്ടിപ്പിന് ഒത്താശ ചെയ്‌തത്. അബൂ ഹനീഫയാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നതിന് ഫണ്ട് നൽകിയത്. ചാവേർ ബോംബ് സ്ഫോടനം നടത്തിയ ജമേഷ മുബീനിനെതിരായ കുറ്റങ്ങൾ ഒഴിവാക്കി. എൻഐഎ അന്വേഷണം അനുസരിച്ച് മുബീൻ ഐഎസിൻ്റെ സ്വയം പ്രഖ്യാപിത ഖലീഫയായ അബു- അൽ- ഹസൻ അൽ- ഹാഷിമി അൽ- ഖുറാഷിയോട് കൂറ് പ്രതിജ്ഞയെടുത്തു.
തീവ്രവാദ പ്രത്യയ ശാസ്ത്രത്തിൻ്റെ ഭാഗമായി വിശ്വാസികളല്ലാത്തവരെ ലക്ഷ്യം വയ്ക്കാനും ലക്ഷ്യമിട്ടിരുന്നു. 2019ൽ കോയമ്പത്തൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്‌ത തങ്ങളുടെ നേതാവായ മുഹമ്മദ് അസ്ഹറുദ്ദീനെ ജയിലിലടച്ചതിന് പ്രതികാരം ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.