പാഠ പുസ്‌തകങ്ങളിൽ കാവിവൽക്കരണം തുടർന്ന് കേന്ദ്രസർക്കാർ. ഏഴാം ക്ലാസിലെ പാഠ പുസ്‌തകകത്തിൽ നിന്നും മുഗൾ രാജാക്കന്മാരുടെ പേര് വെട്ടി മാറ്റി. മഹാകുംഭമേളയുടെ അധ്യായം ഉൾപ്പെടുത്തിയാണ് പുതിയ സാമൂഹ്യ ശാസ്ത്ര പുസ്‌തകം പുറത്തിറക്കുന്നത്.
മുഗള്‍ രാജാക്കന്‍മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേളയും പാഠ പുസ്‌തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേളയെ കുറിച്ചുള്ള പരാമർശങ്ങളും പുസ്‌തകത്തിലുണ്ട്. ജനപദം (ആളുകൾ സ്ഥിര താമസമാക്കിയ സ്ഥലം), സമരാജ് (പരമോന്നത ഭരണാധികാരി), അധീര രാജ (അധിപൻ), രാജാധി രാജ (രാജാക്കന്മാരുടെ രാജാവ്) എന്നിങ്ങനെ വിവിധ അധ്യായങ്ങളിൽ നിരവധി സംസ്‌കൃത പദങ്ങളും കാണാം.
ഗ്രീക്കുകാരെ കുറിച്ചുള്ള വിശദമായ ഭാഗങ്ങളും പുതുക്കിയ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻസിഇആർടി നവീകരിച്ച ഏഴാം ക്ലാസ് പാഠ പുസ്‌തകമായ ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്‌തകത്തിലാണ് ചിലഭാഗങ്ങൾ ഒഴിവാക്കുകയും പുതിയവ ഉൾച്ചേർക്കുകയും ചെയ്‌തത്.
2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ പരിഷ്‌കാരത്തിൻ്റെ ഭാഗമായാണ് മാറ്റം വരുത്തിയതെന്നാണ് എന്‍സിഇആര്‍ടി വിശദീകരിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തില്‍ ഭാരതീയ പാരമ്പര്യം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാഠശകലങ്ങളും ചരിത്ര വിശകലനങ്ങളും സോഷ്യല്‍ സയന്‍സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും എന്‍സിഇആര്‍ടി പറയുന്നു.
ഇതുകൂടാതെ ചാര്‍ധാം യാത്ര, ജ്യോതിര്‍ ലിംഗങ്ങള്‍ എന്നിവയെ പറ്റിയും പാഠ പുസ്‌തകത്തിൽ പരാമർശം ഉണ്ട്. മുമ്പും പാഠ പുസ്‌തകത്തിൽ നിന്ന് മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങളെ കുറിച്ചുള്ള രണ്ട് പേജുള്ള പട്ടിക, മാംലൂക്കുകൾ, തുഗ്ലക്കുകൾ, ഖൽജികൾ, ലോദികൾ തുടങ്ങിയ രാജവംശങ്ങളെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ, മുഗൾ രാജാക്കന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ തുടങ്ങിയവ എൻസിഇആർടി വെട്ടിമാറ്റിയിരുന്നു.
2022- 23-ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് സിലബസ് കുറക്കുന്നതിൻ്റെ ഭാഗമായാണ്, മുമ്പ് ഈ ഭാഗങ്ങൾ വെട്ടിക്കുറച്ചത്. പുതിയ പാഠ പുസ്‌തകത്തിൽ അവയെ കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പൂർണമായും നീക്കം ചെയ്‌തിരിക്കുകയാണ്.