പാക്കിസ്ഥാനെ ഞെട്ടിച്ച് ലാഹോറില്‍ തുടര്‍ സ്‌ഫോടനങ്ങള്‍. വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം വൻ പൊട്ടിത്തെറി ഉണ്ടായെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. മൂന്ന് തവണ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് അവകാശപ്പെട്ടു.
വിമാനത്താവളത്തിന് സമീപത്ത് നിന്നും ഉഗ്രസ്‌ഫോടനം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. സൈനിക വിമാന താവളത്തിന് തൊട്ടടുത്ത് സ്‌ഫോടനമുണ്ടായതില്‍ പാക്കിസ്ഥാന്‍ നടുങ്ങി. പ്രദേശത്ത് അപായ സൈറണ്‍ മുഴങ്ങുന്നതിൻ്റെയും പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളാണ് വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപം പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. അഞ്ചു മുതല്‍ ആറ് അടി വരെ വലുപ്പമുള്ള ഡ്രോണ്‍ വെടിവച്ചിട്ടെന്നാണ് പൊലീസിൻ്റെ അവകാശവാദം. പൊട്ടിത്തെറി ശബ്‌ദമുണ്ടായതോടെ പ്രദേശത്തുനിന്ന് ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടുന്നതായുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന്‍ ആര്‍മിക്ക് വന്‍ പ്രഹരമായി ആഭ്യന്തര സംഘര്‍ഷങ്ങളും നടക്കുകയാണ്.
ബലൂച് ലിബറേഷന്‍ ആര്‍മി പാക് ആര്‍മി വാഹനം തകര്‍ത്തുവെന്നാണ് വിവരം. ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചു. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.