ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്‌കർ- ഇ- തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കാശ്‌മീർ പൊലീസിൻ്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ, അതിൽ രണ്ടുപേർ സേനയുടെ പിടിയിലായി. ഏറ്റുമുട്ടൽ തുടരുകയാണ്.
പഹൽഗാം ഭീകര ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ഒരു ഭീകരൻ വനമേഖലയിൽ ഒളിച്ചിരിക്കുന്നു എന്നാണ് സ്ഥിരീകരണം.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ഷോപ്പിയാൻ വനമേഖലയിൽ നേരെത്തെ തന്നെ ഭീകര സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ സുരാക്ഷാ സേനക്ക് ലഭിച്ചിരുന്നു.
ഇതേതുടർന്ന് പട്രോളിങ്ങും സജീവമായി നടത്തുന്നതിനിടെ ആണ് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിക്കുന്നത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സൈന്യത്തിൻ്റെ കൂടുതൽ ഉദ്യോഗസ്ഥരെയും മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കാശ്‌മീരിൽ മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിയും ജമ്മു കാശ്‌മീർ പൊലീസും ചേർന്നാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.