ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രിയെ പ്രതിരോധിക്കുന്നത് കോൺഗ്രസിനുള്ളിൽ നിന്നും തന്നെ ശശി തരൂര്‍. തരൂരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളിൽ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും അത്ഭുതം കൂറുകയാണ്.
പലപ്പോഴും ശശി തരൂർ നടത്തുന്ന അസാധാരണ നീക്കം പ്രതിപക്ഷ നിരയെ ഒന്നാകെ ദുര്‍ബലമാക്കുകയാണ്. പ്രധാനമന്ത്രിയുടെ അനൗദ്യോഗിക വക്താവായി ശശി തരൂര്‍ മാറിയെന്നാണ് കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ് പത്രം വിമര്‍ശിക്കുന്നത്. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയ്ക്ക് ഇന്ത്യ സമ്മതിച്ചോ എന്ന ചോദ്യം കോണ്‍ഗ്രസ് ഉന്നയിക്കുമ്പോഴാണ് പ്രധാനമന്ത്രിക്ക് രക്ഷാകവചവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരുരിന്റെ ഓള്‍ ഔട്ട് പിന്തുണ.
പാര്‍ലമെന്ററി വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷന്‍ കൂടിയായ ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂറിനും പ്രധാനമന്ത്രിക്കും നല്‍കുന്ന പിന്തുണ വാക്കുകളെ ബിജെപി അതീവ താല്‍പര്യ ത്തോടെയാണ് സ്വീകരിക്കുന്നത്.പ്രതിപക്ഷം എന്ന നിലയിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളെ നിരായുധമാക്കുന്ന പണിയാണ് ഇപ്പോൾ തരൂര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധ സമയം അമേരിക്കയ്ക്കും പാകിസ്താനും മുന്നില്‍ മുട്ടുമടക്കാത്ത ഇന്ദിരാഗാന്ധിയെ ഉദാഹരിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ മോദിസര്‍ക്കാറിനെതിരെ രംഗത്തുവന്നത്. എന്നാൽ 1971ലെ സാഹചര്യമല്ല 2025ലേത് എന്നു പറഞ്ഞ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയിരുന്നില്ലെന്ന പ്രചാരണവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. ഇതിനെ പൂര്‍ണമായും തള്ളിക്കളയുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. തരൂര്‍ സ്വയം ഒരു ‘ക്ലാസിക് ലിബറല്‍’ ആയി നിലകൊള്ളുന്നതിലൂടെ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ പലപ്പോഴും പൊളിഞ്ഞു പോവുകയാണ് .
പ്രത്യക്ഷമായും പരോക്ഷമായും ബിജെപിയെ പിന്തുണയ്ക്കുന്ന തരുരിന്റെ സമീപനങ്ങളില്‍ കോണ്‍ഗ്രസ് മിക്കപ്പോഴും വെട്ടിലാവുന്നുമുണ്ട്. തരുരിനോട് വായടയ്ക്കാന്‍ പോലും പറയാനാവാത്ത അവസ്ഥയിലാണ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായിരുന്നു