എൻഎസ്എസിന് പ്രത്യേക സ്ഥലം പൊതുശ്മശാനത്തിൽ അനുവദിച്ചതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിലാണ് എൻഎസ്എസിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം അനുവദിച്ചത്. സ്ഥലം അനുവദിച്ചതിന് പിന്നിൽ ജാതിസ്പർദ്ധ വളർത്തുന്നതിനും സവർണാധിപത്യം നിലനിർത്തുന്നതിനും ഉള്ള ഗൂഢാലോചനയെന്നാണ് പരാതിയിൽ പറയുന്നത്.
ബിജെപിക്ക് നഗരസഭ നിലനിർത്തി കൊണ്ടുപോകാനുള്ള രാഷ്ട്രീയ ഗൂഢാലോചനയും പിന്നിലുണ്ടെന്നും പരാതിയിൽ പറയുന്നു. ജാതി വിഭജനമാണ് നടന്നിട്ടുള്ളതെന്നും ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയിൽ പറയുന്നു.
എൻഎസ്എസിന് പ്രത്യേക സ്ഥലം അനുവദിച്ചതോടെ ചെറുമ, വിശ്വകർമ്മ, ഈഴവ സമുദായങ്ങളും ഇതേ ആവശ്യവുമായി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. എൻഎസ്എസ് കരയോഗത്തിന് നൽകിയ മാതൃകയിൽ തങ്ങളുടെ സമുദായങ്ങൾക്കും 20 സെൻ്റ് അനുവദിക്കണമെന്നാണ് ആവശ്യം. വലിയപാടം എൻഎസ്എസ് സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ചാണ് ഷെഡ് നിർമ്മിക്കാൻ പാലക്കാട് നഗരസഭ 20 സെൻ്റ് സ്ഥലം നൽകിയത്. ഈ സ്ഥലത്ത് എൻഎസ്എസ് ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പാലക്കാട് നഗരത്തിലെ പൊതുശ്മാശനത്തിലാണ് എൻഎസ്എസിനായി പ്രത്യകം സ്ഥലം അനുവദിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മണർക്ക് മാത്രമായി നിർമ്മിച്ച ഷെഡ് സമീപത്തുണ്ട്.



