പ്രശസ്‌ത കെനിയൻ സാഹിത്യകാരന്‍ ഗുഗി വാ തിയോംഗോ അന്തരിച്ചു. 87 വയസായിരുന്നു. വിദേശ അധിനിവേശക്കാരുടെ ഭാഷകള്‍ ഉപേക്ഷിക്കണമെന്ന ആഫ്രിക്കന്‍ എഴുത്തുകാരുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം ഇംഗ്ലീഷ് രചനകൾ പ്രശസ്‌തി നേടിയ വേളയിൽ തന്നെ അതുപേക്ഷിച്ച് മാതൃഭാഷയിൽ മാത്രമേ രചന നടത്തൂവെന്ന് പ്രഖ്യാപിച്ച വിപ്ലവകാരിയാണ്.
ബുധനാഴ്‌ച ഗസറ്റോബയിലെ ബുഫോര്‍ഡിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. നോവലുകള്‍, നാടകങ്ങള്‍, ചെറുകഥകള്‍, ഉപന്യാസങ്ങള്‍, സാഹിത്യ വിമര്‍ശനങ്ങള്‍, ബാലസാഹിത്യ കൃതികള്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചു. ആദ്യകാലങ്ങളില്‍ ഇംഗ്ലീഷിൽ രചനകൾ നിർവഹിച്ചെങ്കിലും അധിനിവേശ അടയാളങ്ങൾ പേറേണ്ടതില്ലെന്ന തീരുമാനത്തെ തുടർന്ന് പിന്നീട് കെനിയന്‍ ഭാഷയായ ഗികുയുവിൽ മാത്രമാണ് എഴുതിയത്.
കെനിയയിലെ യൂറോപ്യൻ കൊളോണിയലിസത്തെ പ്രശ്‌നവത്കരിച്ച അദ്ദേഹം, വരേണ്യ വര്‍ഗത്തിൻ്റെ ദുഷ്പ്രവൃത്തികളെ കുറിച്ച് ധാരാളം എഴുതി. കെനിയ ബ്രിട്ടീഷുകാർ ഭരിച്ച 1938ൽ ലിമുരു പട്ടണത്തിലെ ദരിദ്ര കാര്‍ഷിക കുടുംബത്തിൽ ആയിരുന്നു ജനനം. പലതവണ നൊബേല്‍ സമ്മാനത്തിന് സാധ്യത കൽപിക്കപ്പെട്ടിരുന്നു. ബുക്കർ പ്രൈസിനും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.



