ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകൾ മുതൽ കാര്യമായ മുൻകൈ ആര്യാടൻ ഷൗക്കത്ത് നേടിയിരുന്നു.
വെറും രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. പോത്തുകല്ല് ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോൾ ചില ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് നേരിയ മുൻതൂക്കം നേടാൻ സാധിച്ചത്. 2016 ൽ അൻവർ തട്ടിയെടുത്ത വിജയം ഇത്തവണ തിരിച്ചെടുത്ത് പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷൗക്കത്ത്.
2005 ൽ സിപിഎം സിറ്റിങ് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ പഞ്ചായത്തംഗവും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. നിലമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിർഗമയ’ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് ആര്യാടൻ ഷൗക്കത്ത് ദേശീയ തലത്തിൽ അറിയപ്പെട്ടത്.അഞ്ച് വർഷം നിലമ്പൂർ പഞ്ചാത്ത് പ്രസിഡന്റും തുടർന്ന് നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ പ്രഥമ നഗരസഭ ചെയർമാനുമായിരുന്നു.



