തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ എമിലീന(4), ആല്ഫിന് (6) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പൊള്ളലേറ്റ എല്‍സി മാര്‍ട്ടിൻ്റെ (37) നില ഗുരുതരമായി തുടരുന്നു. എല്‍സിയുടെ മകള്‍ അലീന (10), കുട്ടികളുടെ മുത്തശ്ശി ഡെയ്സിക്കും (65) പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിലാണ് അപകടം ഉണ്ടായത്.
പൊള്ളൽ ഗുരുതരമായതിനാൽ രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ ഡോക്ടർമാരുടെ മേൽ നോട്ടത്തിൽ ആശുപത്രിയിലെ ബേൺ ICU വിൽ ചികിത്സയിലാണ്.
നഴ്സായ എല്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. വാഹനം സ്റ്റാര്‍ട്ട് ആക്കിയ സമയം പെട്രോള്‍ ടാങ്കിൻ്റെ ഭാഗത്ത് നിന്നും തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ എല്‍സി രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപടര്‍ന്നു.
രക്ഷിക്കാനായി ഓടി എത്തിയപ്പോഴാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്. കാറിൻ്റെ ഡോര്‍ അടഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു.
അട്ടപ്പാടി സ്വദേശിയായ എല്‍സി നാല് വര്‍ഷം മുമ്പാണ് അത്തികോട് താമസിക്കാനായി എത്തിയത്. ഭര്‍ത്താവ് മാര്ട്ടിന് ഒന്നര മാസം മുമ്പ് അസുഖ ബാധിതനായി മരണപ്പെട്ടിരുന്നു. കുട്ടികള്‍ പൊല്‍പ്പുള്ളി കെവിഎം യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



