രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് ഇഡി ഉപയോഗിക്കപ്പെടുന്നത് എന്തിനെന്ന് സുപ്രിം കോടതി. രാഷ്ട്രീയ യുദ്ധങ്ങള്‍ നടക്കേണ്ടത് കോടതിക്ക് പുറത്തെന്നും സുപ്രിം കോടതി വിമര്‍ശിച്ചു. മുഡ അഴിമതി കേസിലെ സമന്‍സ് റദ്ദാക്കിയതിന് എതിരെ ഇഡി നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ വിമര്‍ശനം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതിക്ക് ഇഡി നല്‍കിയ സമന്‍സ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻ്റെ വിമര്‍ശനം.
കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ പിഴവില്ലെന്നും യുക്തിപരമായ ഉത്തരവാണ് പുറത്തു വന്നതെന്നും നിരീക്ഷിച്ചാണ് സുപ്രിം കോടതിയുടെ നടപടി. വിമര്‍ശനത്തിന് പിന്നാലെ അപ്പീല്‍ പിന്‍വലിക്കാന്‍ ഇഡി അഭിഭാഷകന്‍ അനുമതി തേടി. എന്നാല്‍ ആവശ്യം അംഗീകരിക്കാതെ ഇഡിയുടെ അപ്പീല്‍ സുപ്രിം കോടതി തള്ളുകയായിരുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



