കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്ര നഗരവുമായി ബന്ധപ്പെട്ട കൂട്ട കൊലപാതക- ശവസംസ്കാര കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിങ്കളാഴ്ച പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥല ഗ്രാമത്തിലെ ആരോപിക്കപ്പെടുന്ന ശ്മശാന സ്ഥലങ്ങളിൽ സാക്ഷിയും പരാതിക്കാരനുമായ വ്യക്തിയുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയ്ക്കിടയിൽ സംഘം സ്ഥലപരിശോധന നടത്തി.
കേസിലെ സാക്ഷിയും പരാതിക്കാരനുമായ വ്യക്തി തിങ്കളാഴ്ച രാവിലെ 11:30 ഓടെ ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ മുഖം മറച്ച് അഭിഭാഷകനൊപ്പം എത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ജിതേന്ദ്ര കുമാർ ദയാമ ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം, അദ്ദേഹത്തെ നേത്രാവതി കുളിക്കടവ് പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം, റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ലാൻഡ് റെക്കോർഡ്സ് വിഭാഗം ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ, കേസുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങൾ ഓൺ-ഗ്രൗണ്ട് വെരിഫിക്കേഷനായി അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങൾ ഇന്ന് തന്നെ ഫീൽഡ് വർക്ക് ആരംഭിക്കുകയും അദ്ദേഹം തിരിച്ചറിഞ്ഞ എല്ലാ ശ്മശാന സ്ഥലങ്ങളുടെയും സ്പോട്ട് മഹസർ നടത്തുകയും ചെയ്യും,” അന്വേഷണത്തിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പരാതിക്കാരൻ കാണിച്ചതായി പറയപ്പെടുന്ന ശ്മശാന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷിതമാക്കും. അസ്ഥികൂട അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് മുമ്പ് തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ആളുകളെ നിയന്ത്രിക്കും.
ശനിയാഴ്ചയും ഞായറാഴ്ചയും പരാതിക്കാരൻ എസ്‌ഐടി ഉദ്യോഗസ്ഥരായ ഡിഐജി എംഎൻ അനുചേത്, അന്വേഷണ ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ദയാമ എന്നിവരുടെ മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു . എസ്‌ഐടി മേധാവി പ്രണബ് മൊഹന്തിയും ഞായറാഴ്ച ചോദ്യം ചെയ്യലിൽ പങ്കുചേർന്നു. ധർമ്മസ്ഥല ഗ്രാമപരിധിയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ വ്യക്തികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തന്നെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തുവെന്ന് മുൻ ശുചിത്വ തൊഴിലാളിയായ പരാതിക്കാരൻ ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ടിനും ധർമ്മസ്ഥല പോലീസിനും പരാതി നൽകിയിരുന്നു.
അദ്ദേഹത്തിന്റെ പരാതിയെ തുടർന്ന് ജൂലൈ 4 ന് ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. ഒരു ആഴ്ചയ്ക്ക് ശേഷം, പരാതിക്കാരൻ ബെൽത്തങ്ങാടി കോടതിയിൽ ഹാജരായി, തന്റെ മൊഴി രേഖപ്പെടുത്തി , സ്വയം പുറത്തെടുത്തതാണെന്ന് അവകാശപ്പെട്ട അസ്ഥികൂട അവശിഷ്ടങ്ങൾ ഹാജരാക്കി. അഭിഭാഷകരുടെയും സാക്ഷികളുടെയും സാന്നിധ്യത്തിൽ പോലീസ് അവശിഷ്ടങ്ങൾ പിടിച്ചെടുത്തു .ജൂലൈ 19 ന് എസ്‌ഐടി രൂപീകരിച്ചു, ജൂലൈ 25 ന് ലോക്കൽ പോലീസിൽ നിന്ന് കേസ് ഫയലുകൾ ഔദ്യോഗികമായി ഏറ്റെടുത്തു.



