ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലിൽ നിര്‍ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍. പ്രദേശത്തെ തിരച്ചിലില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്.
പ്രദേശത്ത് തിരച്ചിലിനായി 13 സ്‌പോട്ടുകളാണ് കഴിഞ്ഞ ദിവസം മാര്‍ക്ക് ചെയ്‌തത്. അതില്‍ അഞ്ചിടങ്ങളില്‍ ബുധനാഴ്‌ച മുതൽ തിരച്ചില്‍ നടത്തുകയായിരുന്നു. വ്യാഴാഴ്‌ചയാണ് ആറാമത്തെ സ്‌പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്.
മനുഷ്യൻ്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും. പരിശോധനക്കിടെ ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവ് ആയേക്കും.
കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് വിശദമായ പരിശോധനയാണ് നടക്കുന്നത്. അഞ്ചാമത്തെ പോയിന്റ് മുതല്‍ 12 പോയിന്റ് വരെ കുഴിച്ചാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കാണാതായ കേസുകള്‍ ഉൾപ്പെടെ പരാതി അറിയിക്കാനായി മംഗുളുരു കദിരിയില്‍ പ്രത്യേക അന്വേഷണ സംഘം ഹെല്‍പ്പ് ഡെസ്‌ക് തുറന്നിട്ടുണ്ട്.
തിരച്ചിലിൻ്റെ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ എസ്‌ഐടി അംഗങ്ങള്‍ക്ക് അന്വേഷണ സംഘത്തലവന്‍ പ്രണബ് മൊഹന്തി ഐപിഎസ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.



