വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയല്ലെന്ന് കമ്മീഷൻ പറയുന്നു. കർണാടക മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.
ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്‌തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ടു ചെയ്‌തതിന് തെളിവ് നൽകണമെന്നും കമ്മീഷൻ പറയുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വൻ ചർച്ചയായതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി.
അതേസമയം, വോട്ടെടുപ്പിൽ വൻതോതിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടെന്ന രാഹുൽ ഗാന്ധിയുടെ സ്ഫോടനാത്മകമായ ആരോപണങ്ങൾക്ക് പിന്നിൽ പൊതുജന പിന്തുണ ശേഖരിക്കുന്നതിനായി കോൺഗ്രസ് പാർട്ടി ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചു. ‘വോട്ട് ചോരി’ എന്ന പേരിൽ ആണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. വോട്ടർ പട്ടിക ക്രമക്കേട് വിഷയത്തിൽ ജനപിന്തുണ നേടുന്നതിനാണ് പ്രത്യേക പോർട്ടൽ. എക്‌സ് പോസ്റ്റിലൂടെ വെബ്സൈറ്റിൻ്റെ ലിങ്ക് രാഹുൽ ഗാന്ധി പങ്കുവെച്ചു.
വോട്ട് കൊള്ളയുടെ ഗുരുതരമായ വശങ്ങൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സന്ദേശവും ഇതോടൊപ്പമുണ്ട്. ഏറ്റവും വലിയ തട്ടിപ്പിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും നേതൃത്വം നൽകിയത്. ആരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നടന്ന അട്ടിമറിയെ ഭരണഘനക്കെതിരായ കുറ്റകൃത്യമാണെന്നും രാഹുൽ വ്യക്തമാക്കി. ജനാധിപത്യത്തിൻ്റെ അടിസ്ഥാനമായ വോട്ടവകാശത്തിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കാളിത്തത്തോടെ ബിജെപിയുടെ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്ന് രാഹുൽ ആരോപിച്ചു.
പൊതുജനങ്ങൾക്ക് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകളുടെ പകർപ്പുകൾ കാണാനും ഡൗൺ ലോഡ് ചെയ്യാനും സൗകര്യമുണ്ട്. 09650003420 എന്ന നമ്പറിൽ മിസ് കാൾ അടിച്ച് വോട്ട് കൊള്ളക്കെതിരായ പ്രചാരണത്തിൽ പങ്കുചേരാം. ഉടൻ തന്നെ നന്ദി അറിയിച്ചു കൊണ്ടുള്ള എസ്.എം.എസ് സന്ദേശം ആ നമ്പറിൽ ലഭിക്കും.
ഇതോട് അനുബന്ധിച്ച് വോട്ട് കൊള്ളക്കെതിരെ പിന്തുണ അറിയിക്കുന്നതിനൊപ്പം എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർകെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ എന്നിവരുടെ ഒപ്പോട് കൂടിയ സർട്ടിഫിക്കറ്റും രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കും. പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി നിരവധി പാർട്ടി നേതാക്കളും അനുയായികളും സോഷ്യൽ മീഡിയയിൽ അവരുടെ സർട്ടിഫിക്കറ്റുകൾ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.























