സമൂഹ മാധ്യമങ്ങളിലൂടെ ഗാസയിലെ പ്രശ്നങ്ങള്‍ അറിയിച്ച അല്‍ ജസീറ ഫോട്ടോ ജേര്‍ണലിസ്റ്റ് മുഹമ്മദ് സലാമ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ നാസ്സര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ നടന്ന ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകർ അടക്കം 19 പേരാണ് കൊല്ലപ്പെട്ടത്.
റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയിലെ ഹുസ്സം അല്‍ മസ്റി, അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച മറിയും അബു ദഖ്ഖ, എന്‍ബിസി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മെയാസ് അബു താഹ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവരെന്ന് ഗാസയിലെ മീഡിയ ഓഫീസ് വ്യക്തമാക്കി. ആക്രമണത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ ഹതേം ഖാലേദിന് പരിക്കേറ്റിട്ടുണ്ട്.
യുദ്ധം കൊടുമ്പിരി കൊണ്ടപ്പോഴായിരുന്നു സലാമ മറ്റൊരു പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകയായ ഹാല അസ്ഫൊരിനെ വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് തുടരുകയാണ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ശിഫ ആശുപത്രിക്ക് മുന്നില്‍ അല്‍ ജസീറയിലെ മാധ്യമ പ്രവര്ത്തകന് അനസ് അല്‍ ശരീഫും നാല് സഹപ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. അനസിനെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിന്നാലെ ഇസ്രയേല്‍ പറഞ്ഞിരുന്നു. ഗാസയില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ കുറഞ്ഞത് 274 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.



