കണ്ണൂര്‍, കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബോംബ് നിര്‍മാണത്തിനിടെ ആണ് സ്‌ഫോടനം എന്നാണ് നാട്ടുകാരുടെ സംശയം. വീടിനുള്ളില്‍ ശരീര അവശിഷ്‌ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്.
ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തി.
വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിൻ്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു. ഓടിട്ട വീടാണ്. വീടിൻ്റെ പരിസരത്തു നിന്ന് ചില പൊട്ടാത്ത സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തതായും സൂചനയുണ്ട്.



