ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചതും സഹകരണം ഉറപ്പുവരുത്തിയതും ശുഭ സൂചനയാണെന്ന് എം.എ ബേബി അഭിപ്രായപ്പെട്ടു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരുത്തിയതും അടക്കമുള്ള തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എം.എ ബേബി എക്സില്‍ കുറിച്ചു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മുഴുവന്‍ മാനവികതയുടെയും സമാധാനത്തിനും പുരോഗതിക്കും കാരണമാകുമെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു
ഇതോടൊപ്പം, ജനങ്ങളുടെ ശക്തി പ്രകടനമായി പട്നയിലെ വോട്ടർ അധികാർ യാത്രയുടെ സമാപന ചടങ്ങ് മാറുമെന്നും എം എ ബേബി പറഞ്ഞു. വോട്ട് അധികാർ യാത്ര ജനങ്ങളുടെ മനസിലേക്ക് ഇറങ്ങി ചെന്നു. ഭരണം പിടിക്കാൻ വളരെ സൂക്ഷ്മതയോടെ മഹാഗഡ്ബന്ധൻ നീങ്ങണം.
അങ്ങനെയെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം ബിഹാറിൽ ആയിരിക്കും. കേരള നേതാക്കളുടെ അസാന്നിധ്യമെന്ന കോൺഗ്രസ് നേതാക്കളുടെ വിമർശനം ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇല്ലാത്ത വിഷയങ്ങളെ ഊതി പെരുപ്പിക്കരുത്. ഇടത് പാർട്ടികൾ യാത്രയിൽ സജീവമാണ്. പിബി അംഗങ്ങൾ അടക്കം നേരത്തെ വന്നതാണെന്നും എം . എ ബേബി വ്യക്തമാക്കി.



