ഇന്തോനേഷ്യയിൽ സർക്കാരിന് എതിരായ പ്രക്ഷോഭം ശക്തമാകുന്നു. പൊലീസ് വാഹനമിടിച്ച് ഡ്രൈവർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രക്ഷോഭം ശക്തമായത്. നിയമസഭാംഗങ്ങളുടെ ശമ്പളത്തെച്ചൊല്ലി തിങ്കളാഴ്ച ജക്കാർത്തയിൽ ആരംഭിച്ച പ്രതിഷേധമാണ് ഇപ്പോൾ അക്രമാസക്തമായത്. പ്രതിഷേധത്തിനിടെ പൊലീസ് വാഹനമിടിച്ച് ഒരാൾ മരിച്ചതിനെ തുടർന്നാണ് പ്രക്ഷോഭം ശക്തമായത്.
പ്രതിശഷേധങ്ങൾ ശക്തമായതിനെ തുടർന്ന് പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ചൈന യാത്ര റദ്ദാക്കി. പ്രതിഷേധക്കാർ ശനിയാഴ്ച ദക്ഷിണ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മകാസറിൽ പാർലമെന്റ് സമുചയത്തിന് തീവെച്ചു.
നിയമ സഭാംഗങ്ങൾക്കും ശമ്പളത്തിന് പുറമേ പ്രതിമാസം ഭവന അലവൻസ് നൽകാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ജീവിതച്ചെലവും നികുതികളും തൊഴിലില്ലായ്മയും പെരുകുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ പ്രത്യേക അലവൻസ് അനുവദിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പ്രതിഷേധം ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് ഇന്തോനേഷ്യയിൽ ലൈവ് ഫീച്ചർ നിർത്തി. പ്രതിഷേധ പ്രടകനക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ധനമന്ത്രിയുടെ വസതി കൊള്ളയടിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



