രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടി പരിഷ്‌കാരം രാജ്യത്തിൻ്റെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിന് തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു. ജി.എസ്.ടി ഇളവ് എല്ലാം മേഖലയിലുള്ള ആളുകൾക്കും ഗുണം ചെയ്യും. മധ്യവർഗത്തിനും യുവാക്കൾക്കും ഗുണം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിൻ്റെ വികസനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെ ഡസൻ കണക്കിന് ടാക്‌സുകൾ രാജ്യത്ത് ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് കമ്പനികളെ ടാക്‌സുകൾ ബാധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് സാധനങ്ങൾ കയറ്റി അയക്കാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ആ അവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. ജി.എസ്.ടി ഇതിനെല്ലാം പ്രതിവിധിയായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വ്യവസായം ജി.എസ്.ടി എളുപ്പമാക്കി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം സാക്ഷാത്കാരമായി. എല്ലാവരും ഒന്നിച്ചു ചേർന്നപ്പോൾ വലിയ നികുതി പരിഷ്‌കരണം സാധ്യമായി. ദൈനംദിന ഉപയോഗത്തിനുള്ള മിക്ക സാധനങ്ങളുടെ വില കുറയും. നവരാത്രിയുടെ ആദ്യദിനം എല്ലാ വീടുകളിലും മധുരം എത്തും.
അവശ്യ സാധനങ്ങൾ മരുന്നുകൾ അടക്കം എല്ലാ സാധനങ്ങൾക്കും വില കുറയും. 99% സാധനങ്ങളെയും അഞ്ചു ശതമാനം ടാക്‌സ് പരിധിയിൽ ഉൾപ്പെടുത്തി. 12 ലക്ഷം രൂപ വരെ വരുമാനം ഉള്ളവരെ സർക്കാർ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. മധ്യവർഗ കുടുംബങ്ങളിൽ വലിയ മാറ്റമാണ് വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.



