മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് 404 കാട്ടുപന്നികളെ വെടിവച്ചു കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന സർക്കാരിൻ്റെ പുതിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
കഴിഞ്ഞ മാസം മാത്രം 67 പന്നികളെയാണ് ലൈസൻസുള്ള ഷൂട്ടർമാർ വെടിവെച്ചു കൊന്നത്. പെരിങ്ങമല പഞ്ചായത്തിലാണ് ഏറ്റവുമധികം കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. ആനാട് 28, ആര്യനാട് 5, കിഴുവിലം 12, കിളിമാനൂർ 16, മടവൂർ 2, മാണിക്കൽ 13, മുദാക്കൽ 22, നന്ദിയോട് 2, നെല്ലനാട് 69, പെരിങ്ങമല 85, പാങ്ങോട് 9, പൂവച്ചൽ 3, ഉഴമലക്കൽ 81, നെടുമങ്ങാട് 34, കോർപ്പറേഷൻ 23 എന്നിങ്ങനെയാണ് പുതിയ ഉത്തരവ് പ്രകാരമുള്ള കണക്ക്.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ കണക്ക് അവതരിപ്പിച്ചത്. കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡി.എഫ്.ഒ ദേവിപ്രിയ അജിത്ത്, ഡെപ്യൂട്ടി കളക്ടർ ജി ശ്രീകുമാർ, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




