കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മണിപ്പൂരിൽ നടന്ന വ്യത്യസ്‌ത ഓപ്പറേഷനുകളിൽ വിവിധ നിരോധിത സംഘടനകളിൽപ്പെട്ട പത്ത് തീവ്രവാദികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു.
ചുരാചന്ദ്പൂർ ജില്ലയിലെ കാടുകളിൽ നിന്ന് നിരോധിത സംഘടനയുടെ മുതിർന്ന കമാൻഡറെയും മറ്റ് അഞ്ച് തീവ്രവാദികളെയും അസം റൈഫിൾസ് അറസ്റ്റ് ചെയ്‌തതായി അർദ്ധസൈനിക വിഭാഗം ശനിയാഴ്‌ച അറിയിച്ചു. ഒക്ടോബർ ഒന്നിന് നടന്ന ഒരു ഓപ്പറേഷനിലൂടെ ആണ് തീവ്രവാദികളെ പിടികൂടിയതെന്ന് സൈന്യം അറിയിച്ചു.
‘ഓപ്പറേഷൻ സോങ്ങ്‌കോട്ട്’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന ഒരു സാഹസിക കാട് ഓപ്പറേഷനിൽ അസം റൈഫിൾസ് ഒക്ടോബർ ഒന്നിന് യുണൈറ്റഡ് കുക്കി നാഷണൽ ആർമിയുടെ സീനിയർ കമാൻഡർ എസ്എസ് ലെഫ്റ്റനന്റ് ജാംഖോഗിൻ ഗ്വൈറ്റ് ലുഫോ എന്ന പെപ്‌സിയെ പിടികൂടി’ എന്ന് ഒരു പ്രസ്‌താവനയിൽ പറഞ്ഞു.
ഓപ്പറേഷനിൽ മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു.
‘വിജയകരമായ ഈ ഓപ്പറേഷൻ യുകെഎൻഎയുടെ ചുരാചന്ദ്പൂരിലെയും ജിരിബാമിലെയും ശൃംഖലകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇത് മേഖലയിലെ സമാധാനത്തിനും സുരക്ഷക്കുമുള്ള അസം റൈഫിൾസിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നു’ എന്ന് പ്രസ്‌താവനയിൽ പറയുന്നു.
2024 ജനുവരിയിൽ ബിഷ്‌ണുപൂർ ജില്ലയിൽ അച്ഛനും മകനും ഉൾപ്പെടെ മെയ്ത്തി സമുദായത്തിലെ നാല് അംഗങ്ങളെ കൊലപ്പെടുത്തിയതിൽ യുകെഎൻഎ കമാൻഡറിന് പങ്കുണ്ടെന്ന് മണിപ്പൂരിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, വെള്ളിയാഴ്‌ച തൗബാൽ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ നിന്ന് നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായി മണിപ്പൂർ പോലീസ് അറിയിച്ചു.
നിരോധിത സംഘടനയായ കാങ്‌ലെയ്‌പാക് കമ്മ്യൂണിസ്റ്റ് പാർട്ടി (അപുൻബ)യിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സജീവ പ്രവർത്തകരെ തൗബൽ വാങ്ഖേമിൽ നിന്നും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സ്വയം പ്രഖ്യാപിത കോർപ്പറലിനെ ഇംഫാൽ വെസ്റ്റിലെ നിങ്കോംബാമിൽ നിന്നും അറസ്റ്റ് ചെയ്‌തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇംഫാൽ വെസ്റ്റിലെ നവോറെംതോങ്ങിൽ നിന്ന് കെസിപി (പിഡബ്ല്യുജി) അംഗത്തെ സുരക്ഷാ സേന പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 മെയ് മുതൽ മണിപ്പൂരിലെ ഇംഫാൽ താഴ്‌വരയിലെ മെയ്ത്തീസും തൊട്ടടുത്തുള്ള കുന്നിൻ പ്രദേശങ്ങളിലെ കുക്കി- സോ ഗ്രൂപ്പുകളും തമ്മിലുള്ള വംശീയ അക്രമത്തിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവന രഹിതരാകുകയും ചെയ്‌തു.



