സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയെ കോടതി മുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന് രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്. രാകേഷ് കിഷോറിൻ്റെ താല്കാലിക അംഗത്വം അസോസിയേഷന് റദ്ദാക്കി. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷൻ്റെ തീരുമാനം.
ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിന് എതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിൻ്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിന് എതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ ആയതിനാല്‍ കേസ് ഡല്‍ഹി പൊലീസിസ് കൈമാറും.
ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി ജാതി അധിക്ഷേപം നടത്തിയതില്‍ പഞ്ചാബ് പൊലീസും കേസെടുത്തു. വിവിധ ജില്ലകളിലായി ലഭിച്ച പരാതികളില്‍ 100-ലധികം പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ക്രമസമാധാന ഭീഷണി സൃഷ്ടിക്കുന്നതിനും ദളിതര്‍ക്ക് എതിരായ അക്രമം തടയുന്ന നിയമവും അനുസരിച്ചാണ് കേസെടുത്തത്.
തിങ്കളാഴ്ചയാണ് സുപ്രീം കോടതി നടപടികള്‍ക്കിടെ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിന് എതിരെ ഷൂ വലിച്ചെറിഞ്ഞത്. ചീഫ് ജസ്റ്റിസിന് എതിരായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.



