ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ അഞ്ച് ക്ഷേത്രങ്ങളുടെ ചുവരുകളിൽ ‘ഐ ലവ് മുഹമ്മദ്’ എന്നത് കണ്ടെത്തിയതിനെ തുടർന്ന് ശനിയാഴ്‌ച ഉത്തർപ്രദേശിലെ അലിഗഡിൽ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കനത്ത പോലീസ് വിന്യസിക്കപ്പെട്ടു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഫോറൻസിക് വിദഗ്‌ദരുമായി സ്ഥലത്തെത്തി. കുറ്റവാളികളെ തിരിച്ചറിയാൻ ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി പോലീസ് പറഞ്ഞു. മുസ്‌തകീം, ഗുൽ മുഹമ്മദ്, സുലൈമാൻ, സോനു, അല്ലാബക്ഷ്, ഹമീദ്, യൂസഫ് എന്നീ എട്ട് പേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
പോലീസിൽ പരാതി നൽകിയ കർണി സേനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഗ്യാനേന്ദ്ര സിംഗ് ചൗഹാൻ, പ്രാദേശിക പോലീസിൻ്റെ അനാസ്ഥ ആരോപിച്ചു.
പ്രതിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, സംഭവം റിപ്പോർട്ട് ചെയ്‌ത ഗ്രാമീണനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തതായും ‘വിഷയം ഇല്ലാതാക്കാൻ’ ക്ഷേത്ര ചുവരുകളിൽ നിന്ന് മുദ്രാവാക്യങ്ങൾ മായ്ച്ചുകളയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായും ചൗഹാൻ ആരോപിച്ചു.
സെപ്റ്റംബർ 4ന് ഈദ്- ഇ- മിലാദ്- ഉൻ- നബി ഘോഷയാത്രയിൽ മുദ്രാവാക്യം എഴുതിയ ബോർഡുകൾ സ്ഥാപിച്ചു എന്നാരോപിച്ച് കാൺപൂരിൽ 24 പേർക്കെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്‌തതോടെയാണ് ‘ഐ ലവ് മുഹമ്മദ്’ എന്ന പോസ്റ്ററുകൾ സംബന്ധിച്ച വിവാദം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് നടപടി ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് കാരണമായി. -ഉറവിടം: പിടിഐ



